വയനാട്ടിൽ യത്തീംഖാനയിലെ ഏഴ് പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പതിനൊന്ന് കേസുകളിലായി ആറ് പ്രതികളാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൂന്ന് മാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കൽപറ്റ പോക്സോ കോടതി മുൻപാകെയാണ് പതിനൊന്ന് കേസുകളുടെയും കുറ്റപത്രം സമർപ്പിച്ചത്. യത്തീംഖാനയുടെ അയൽവാസികളായ നാസർ അഹമ്മദ് കോയ, ജൂലൈബ് മുസ്തഫ, ജുമൈദ് അബൂബക്കർ, അസ്ഹർ ഹംസ, മുസ്തഫ അബൂബക്കർ, മുഹമ്മദ് റാഫി എന്നിവരാണ് കേസിലെ പ്രതികൾ.
ജുമൈദ്, മുസ്തഫ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്പത്തിയഞ്ച് ദിവസം കൊണ്ടാണ് കൽപറ്റ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൂന്ന് മാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിന്റെ ദൃശ്യം മൊബൈലിൽ പകർത്തി പീഡനം തുടർന്നെന്നും കുട്ടികൾ മൊഴി നൽകിയിരുന്നു. കേസിൽ ശാസ്ത്രീയമായ അന്വേഷണം നടത്തിയത് പൊലീസിന് സഹായകരമായി. കുടൂതൽ തെളിവുകൾക്കായി പ്രതികളുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കൽപറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.