പട്‌ന ∙ ഭർത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി കണ്ടെത്തി. കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവു ജയിലിൽ കിടക്കുമ്പോഴാണു ഭാര്യയുടെ സുഖവാസം.
ബിഹാറിലെ മുസഫർപൂരിലെ പിങ്കി (25), മനോജ് ശർമയെ 2015 ലാണു വിവാഹം കഴിച്ചത്. കുറച്ചുനാളുകൾക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. സ്‌ത്രീധനം ആവശ്യപ്പെട്ടു മകളെ ഭർത്താവു പീഡിപ്പിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കാണിച്ചു പിങ്കിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.
അന്വേഷണം നടക്കുന്നതിനിടെ സമീപപ്രദേശത്തു നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും അതു പിങ്കിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്‌തതോടെ മനോജിനെ പൊലീസ് അറസ്‌റ്റു ചെയ്തു. കോടതി തടവുശിക്ഷ വിധിച്ച് ഇയാളെ ജയിലിൽ അടച്ചു.
മനോജ് ശർമയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബൽപുരിൽ പിങ്കിയെയും കാമുകനെയും കണ്ടതോടെയാണു കള്ളി വെളിച്ചത്തായത്. മനോജിന്റെ ബന്ധുക്കൾ ഉടൻ ജബൽപുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കസ്‌റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ബിഹാറിലേക്കു കൊണ്ടുവന്നു. മയൂർ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും പൊലീസ് അറിയിച്ചു.
മനോജിനെ കുറ്റവിമുക്‌തനാക്കാനുള്ള നടപടികൾ തുടങ്ങിയതായും പിങ്കിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്‌തമാക്കി.