മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂരിൽ പിടിയിലായ ആസിഡ് ബിജു കവർന്ന 118 പവൻ സ്വർണവും 39 ലക്ഷം രൂപയുടെ സൗദി റിയാലും കണ്ടെടുത്തു. സൂക്ഷിച്ചു വച്ച സ്ഥലങ്ങളിലും വിൽപന നടത്തിയ കടകളിലും പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണവസ്തുക്കൾ വീണ്ടെടുക്കാനായത്.
ആസിഡ് ബിജു അറസ്റ്റിലായതോടെ മലപ്പുറം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ തെളിയാതെ കിടന്ന 35 മോഷണക്കേസുകൾക്കാണ് തുമ്പായത്. ബിജു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 118 പവൻ സ്വർണഭരണങ്ങൾ വീണ്ടെടുത്തത്. വിവിധ സ്വർണക്കടകളിൽ വിൽപന നടത്തിയ ആഭരണങ്ങളും പണയപ്പെടുത്തിയ സ്വർണവും അന്വേഷണസംഘം വീണ്ടെടുക്കുകയായിരുന്നു. 150 പവനിലേറെ സ്വർണം മോഷ്ടിച്ചതായി പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടു ലക്ഷം സൗദി റിയാലും വിലയേറി റാഡോ വാച്ചുകളും ആസിഡ് ബിജുവിന്റെ രഹസ്യകേന്ദ്രത്തിൽ നിന്ന് കണ്ടെടുത്തു. വിലയേറിയ ഒട്ടേറെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടന്ന് പ്രതി സമ്മതിച്ചു. ആസിഡ് ബിജുവിന് വാടകക്ക് വീടെടുത്ത് നൽകി മോഷ്ടിക്കാൻ സഹായിക്കുന്ന സ്ത്രീ ഉൾപ്പെട്ട മൂന്നംഗ സംഘവും പിടിയിലായി.
മോഷ്ടിച്ച ആഭരണങ്ങൾ വിൽപന നടത്താൻ സഹായിക്കുന്ന സുനിൽ, അബ്ദുൽ റഷീദ് , ജമീല എന്നിവരാണന്ന് അറസ്റ്റിലായത്. മോഷണവസ്തുക്കൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് വിനോദയാത്രകൾ നടത്തുകയായിരുന്നു സംഘത്തിന്റെ രീതി. ഡി.വൈ.എസ്.പിമാരായ എം.പി. മോഹനചന്ദ്രൻ, എസ്.ടി. സുരേഷ് കുമാർ, ഷാഡോ പൊലീസ് അംഗങ്ങളായ സി.പി. മുരളി, പി.എം. മോഹനകൃഷ്ണൻ, എം. മനോജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കി കളവുമുതൽ വീണ്ടെടുത്തത്.