ബൈക്കുകളിൽ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. ആതവനാട് സ്വദേശി വെട്ടിക്കാട്ടിര ഷനൂപാണ് അറസ്റ്റിലായത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷനൂപ്.
കഴിഞ്ഞ മാസം 29ന് അങ്ങാടിപ്പുറം റയിൽവേ ഗേറ്റിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. ബൈക്കിന് പിന്നിൽ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തിൽ നിന്ന് നിമിഷങ്ങൾക്കുളളിൽ മാല പൊട്ടിക്കാൻ വിദഗ്ധനാണ് പിടിയിലായ ഷനൂപ്. അങ്ങാടിപ്പുറത്ത് നിന്ന് മോഷ്ടിച്ച മാല കൽപറ്റയിലെ പരിചയക്കാരിയായ സ്ത്രീ വഴി വിൽപന നടത്തിയെന്നാണ് പ്രതിയുടെ മൊഴി. വാടകക്കെടുത്ത ബൈക്കുകളിലെത്തിയാണ് മോഷണങ്ങൾ.
നേരത്തേയും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഷനൂപെന്ന് അന്വേഷണതതൽ തെളിഞ്ഞു. ബൈക്ക് മോഷണക്കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കൂട്ടുപ്രതി കമ്മനം കാവുംപുറത്ത് മുനീർ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ഷനൂപിനെക്കുറിച്ചുളള സൂചനകൾ ലഭിച്ചത്.