പെരുമ്പാവൂരിലെ സിഐടിയുകാരനെ കസ്റ്റഡിയിൽ മർദിച്ച കേസിൽ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ഉത്തരവ്. മർദനത്തിൽ നട്ടെല്ലിനു പരുക്കേറ്റ കോതമംഗലം സ്വദേശി ബേസിൽ മത്തായിക്ക് 5 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അതോറിറ്റി നിർദേശം നൽകി. ഈ തുക മർദിച്ച പൊലീസുകാരിൽ നിന്ന് ഈടാക്കാനും നിർദേശമുണ്ട്.
ചുമട്ടുതൊഴിലാളിയായ കോടനാട് സ്വദേശി ബേസിൽ മത്തായിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് കോതമംഗലം മുൻ എസ്ഐ സുധീർ മനോഹറിനും കാലടി സ്റ്റേഷനിലെ മുൻ ഡ്രൈവർ ടി.എസ്. അനീഷിനുമെതിരായ ഉത്തരവ്. ബേസിലിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇത് പൊലീസുകാരിൽ നിന്ന് ഈടാക്കണമെന്നുമാണ് നിർദേശം. അടിയന്തിര ചികിൽസാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു ഒരു ലക്ഷം രൂപ അനുവദിക്കണമെന്നും അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉത്തരവിട്ടു..
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കാനും വകുപ്പുതല നടപടിയെടുക്കാനും കൊച്ചി റേഞ്ച് ഐജിക്കും എറണാകുളം റൂറൽ എസ്പിക്കും നിർദേശം നൽകി. 2016ന് ജനുവരി ഏഴിനാണു പരാതിക്ക് ആസ്പദമായ സംഭവം. ഒരു വധശ്രമക്കേസിലെ പ്രതിയെ അന്വേഷിച്ച് ബേസിലിൻറെ വീട്ടിലെത്തിയ എസ്ഐ സുധീർ മനോഹറും പൊലീസുകാരും ടോർച്ച് വച്ച് ബേസിലിനെ മർദിച്ചു. പിന്നീട് നിരപരാധിയായ ബേസിലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ലാത്തി വച്ചും ക്രൂരമായി
മർദിച്ചെന്ന് പരാതിയിലുണ്ട്. മുൻ എംഎൽഎ സാജുപോൾ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ബേസിലിനെ പുറത്തിറക്കിയത്.
നട്ടെല്ലിനു പരുക്കേറ്റ് 20 ദിവസം ബേസിൽ ചികിത്സതേടി.ആശുപത്രി രേഖകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് അതോറിറ്റി
പൊലീസുകാർക്കെതിരെ കേസെടുക്കാൻ നിർേദശം നൽകിയത്. സ്ഥിരം മർദനമുറ പ്രയോഗിക്കുന്നയാളായ സുധീറിനെതിരെ ആറുപരാതികളുണ്ട്.