മാനസിക രോഗിയായ യുവാവ് ബാഹുബലിയാണെന്ന് സ്വയം പ്രഖ്യാപിച്ച് സിനിമ തീയറ്ററിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു. കൊല്ലം അഞ്ചലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മാനസിക രോഗിയാണെന്ന് കണ്ടതിനെ തുടർന്ന് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
അഞ്ചൽ അർച്ചന തീയറ്ററിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പത്ത് കാറുകളുടെ ചില്ലുകളാണ് ബഹുബലിയാണെന്നു പറഞ്ഞു കൊണ്ട് യുവാവ് അടിച്ചു തകർത്തി. തീയറ്റിൽ സിനിമ കാണാനെത്തിയ യുവാവിന് ഇഷ്ടമുള്ള സീറ്റു നൽകാത്തതിനെ തുടർന്ന് തീയറ്റർ ജീവനക്കാരുമായി തർക്കമായി. ഒടുവിൽ തീയറ്ററിന് പുറത്ത് ബലമായി ഇറക്കിവിട്ടപ്പോൾ അവിടെ നിന്ന് പൊലീസ് സ്റ്റേഷനിൽ പോയി മർദനമേറ്റെന്ന് പരാതി പറഞ്ഞു.
ആശുപത്രിയിൽ പോയി അഡ്മിറ്റാകാൻ പൊലീസുകാർ നിർദേശിച്ചെങ്കിലും അവിടെ നിന്ന് നേരേ തീയറ്റിലേക്ക് എത്തി അക്രമം നടത്തുകയായിരുന്നു. തീയറ്റിന് സമീപത്തെ ഹോട്ടലിന്റെ ചില്ലുകളും തകർത്തു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിൽ മാനസിക രോഗിയാണെന്ന് വ്യക്തമായി. ഇതോടെ ബന്ധുക്കളെ വരുത്തി വിട്ടയക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.