പശ്ചിമ യുപിയിലെ എത്ഹയിൽ സമാജ്‍വാദി പാർട്ടി നേതാവിന്റെ ബന്ധു പൊലീസ് സ്റ്റേഷനിൽ വച്ച് എസ്ഐയുടെ മുഖത്തടിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ എസ്പി നേതാവും എംഎൽസിയുമായ രമേശ് യാദവിന്റെ ബന്ധുവാണെന്നും കൂടുതൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയതിനാണ് മോഹിത് യാദവ് എന്ന യുവാവിനെ പൊലീസ് പിടികൂടിയത്.
പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഇയാൾ ‘എന്റെ പേര് മോഹിത് യാദവ് എന്നാണെന്നും ഇയാളെന്നേ...’ എന്നു പറഞ്ഞത് എസ്ഐ ജിതേന്ദ്ര കുമാറിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. മറ്റുപൊലീസുകാർ ഇയാളെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരു പൊലീസുകാരന്റെ കോളറിന് കയറി പിടിക്കുകയും ചെയ്തു. യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത് ഉൾപ്പെടെയള്ള സംഭവങ്ങളെല്ലാം ക്യാമറയിൽ പതിഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി മോഹിത് യാദവിനെ അറസ്റ്റ് ചെയ്തു.
തൊഴിൽരഹിതനാണ് മോഹിത്. ഒരു ബന്ധുവിന്റെ ചികിൽസയുമായി ബന്ധപ്പെട്ട് ഇയാളും പിതാവും രാവിലെ ആശുപത്രിയിൽ എത്തിയിരുന്നു. എസ്പി നേതാവിന്റെ ബന്ധുവായ തനിക്ക് എക്സറെ എടുക്കാൻ ക്യൂനിൽക്കാതെ വേഗത്തിൽ പരിഗണന ലഭിക്കണമെന്നായിരുന്നു മോഹിത്തിന്റെ ആവശ്യം. എന്നാൽ, ആവശ്യം നിരാകരിച്ച ആശുപത്രി അധികൃതർ ഇയാളോടു കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
ഇതിൽ ക്ഷുഭിതനായ മോഹിത്ത് ക്യൂ തെറ്റിച്ചു കയറാൻ ശ്രമിച്ചു. തുടർന്ന് ലാബ് ജീവനക്കാരെയും ഡോക്ടറെയും മർദിക്കുകയായിരുന്നു. മോഹിത്തിന്റെ കയ്യിൽനിന്ന് ഒരു നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർ വിളിച്ചത് അനുസരിച്ചെത്തിയ പൊലീസ് ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടു പോവുകയുമായിരുന്നു. യുവാവ് മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.