ആലപ്പുഴയില്‍ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പാതിരപ്പള്ളി സ്വദേശി സോണിയെ ചൊവ്വാഴ്ച രാത്രി കൊലപ്പെടുത്തിയത് ഗുണ്ടാനേതാവായ നന്ദുവും സംഘവുമാണെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി
ഒട്ടേറെ കേസുകളില്‍ പ്രതിയായ മാരാരിക്കുളം തട്ടങ്ങാട്ട് വീട്ടിൽ സോണിയെ അയ്യൻകാളി ജംക്‌ഷനു സമീപത്തെ വാടകവീടിനു മുന്നില്‍വച്ചാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഗുണ്ടാ, ആക്രമണ കേസുകളിലെ പ്രതികളായ നന്ദു, സാജൻ എന്നിവരെ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളിലൊരാളായ സാജന്‍റെ ബന്ധുവുമായി സോണി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കുകയും അയാളെ അടിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് സോണിയെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിയതെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനിടയില്‍ പ്രതികളിലൊരാൾക്കും സാരമായ മുറിവേറ്റിട്ടുണ്ടെന്നാണ് സൂചന.
സോണിയുടെ കാലിന്‍റെ ഉപ്പൂറ്റി, കൈ എന്നിവിടങ്ങളിൽ രക്തക്കുഴലുകൾ പൊട്ടുന്നവിധം മുറിവും തുടയിൽ കത്തി കൊണ്ടുള്ള നിരവധി കുത്തും ഏറ്റിരുന്നു. ഭയന്ന പ്രദേശവാസികൾ സംഭവത്തിനുശേഷം പ്രതികൾ രക്ഷപെട്ട് ഏറെ സമയം കഴിഞ്ഞാണു സോണിയെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. അക്രമികള്‍ രക്ഷപ്പെട്ട വഴിയിൽ നിന്നു പ്രതികളിലൊരാളുടേതെന്നു സംശയിക്കുന്ന രക്തസാംപിളുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരുക്കേറ്റയാള്‍ എവിടെയെങ്കിലും ചികിത്സ തേടിയിരുന്നോയെന്നു പൊലീസ് അന്വേഷിക്കുന്നു. അധികം മൂർച്ചയില്ലാത്ത ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക വിലയിരുത്തൽ.