ഡിജിറ്റൽ മണിയുടെ കാലമാണെങ്കിലും അത്യാവശ്യങ്ങൾ നടത്താൻ കയ്യിൽ പണവുമായി പുറത്തിറങ്ങാതെ രക്ഷയില്ല. പണവും വിലപിടിപ്പുള്ള ആഭരണങ്ങളുമായി കാറിലും ബസിലുമൊക്കെ സഞ്ചരിക്കുമ്പോൾ മുഴുവൻ സമയവും നിങ്ങൾ നിരീക്ഷണത്തിലാണെന്ന് ഓർമിക്കുക. ക്യാമറകളല്ല, അതിലും സൂക്ഷ്മതയുള്ള ചില കണ്ണുകളാണു നിരീക്ഷിക്കുന്നത് - അവരാണു വഴിക്കള്ളൻമാർ. പല നമ്പറുകളുമായി ഇവർ കൊച്ചിയുടെ മുക്കിലും മൂലയിലുമുണ്ട്. വഴിയിൽ കണ്ണു തുറന്നിരുന്നില്ലെങ്കിൽ വിലപിടിപ്പുള്ളതുമായി ഇവർ കടക്കും. വിശ്രമിക്കാനായി പാർക്കിലെ ബെഞ്ചിനു താഴെ അഴിച്ചിടുന്ന ചെരിപ്പു മുതൽ രൂപയടങ്ങിയ പെട്ടി വരെ പൊക്കും ഇവർ.
ചില്ലറയിട്ട് നോട്ട് വാരും കൊച്ചി മറൈൻഡ്രൈവിലെ ബാങ്കിനു മുൻപിൽ കാർ നിർത്തി 10 മിനിറ്റ് നേരത്തേക്ക് ഒന്നു മാറിയതാണു മുൻ ഡിജിപി. കാറിന്റെ പിൻസീറ്റിലെ പെട്ടിയിൽ രണ്ടരലക്ഷം രൂപയുണ്ടായിരുന്നു. ഡ്രൈവർ കാറിനു സമീപമുണ്ടായിരുന്നതിനാലാണു പെട്ടി കാറിനുള്ളിൽ വച്ചത്. ഇതിനിടെ ഒരാൾ ഡ്രൈവറെ സമീപിച്ചു. റോഡിൽ കിടന്ന ചില്ലറയും ഏതാനും നോട്ടുകളും ചൂണ്ടിക്കാണിച്ച ശേഷം, കാറിൽ നിന്ന് ആദ്യമിറങ്ങിപ്പോയയാളുടെ പോക്കറ്റിൽനിന്നു വീണതാണെന്നു തെറ്റിദ്ധരിപ്പിച്ചു.
സംഗതി സത്യമാണെന്നു വിചാരിച്ച ഡ്രൈവർ കാറിൽനിന്നിറങ്ങി പലയിടത്തായി ചിതറിക്കിടക്കുന്ന ചില്ലറ പെറുക്കാൻ തുടങ്ങി. ഈ സമയം സംഘത്തിലെ മറ്റു രണ്ടുപേരെത്തി കാറിന്റെ പിൻസീറ്റിൽനിന്നു പെട്ടി പൊക്കി കടന്നു. തമിഴ്നാട്ടിലേക്കാണ് ഇവർ മുങ്ങിയത്. ഇവരുടെ വീടു വരെ പൊലീസ് കണ്ടെത്തിയിട്ടും കള്ളൻമാർ വലയിലായിട്ടില്ല.
ശമ്പളദിവസങ്ങളിൽ ജാഗ്രത
എല്ലാ മാസവും ഒന്നു മുതൽ അഞ്ചു വരെയുള്ള തീയതികളിലാണു വഴിക്കള്ളൻമാർ സജീവമാകുന്നത്. ആളുകളുടെ കയ്യിൽ ശമ്പളമെത്തുകയും അവർ അതു ചെലവാക്കാനായി കയ്യിലെടുക്കുകയും ചെയ്യുന്ന ദിവസങ്ങൾ എന്നതാണു പ്രത്യേകത. നിരീക്ഷണം ബാങ്കിലും ട്രഷറിയിലും മുതൽ തുടങ്ങും. കാറിന്റെ, അല്ലെങ്കിൽ ബൈക്കിന്റെ മോഡൽ, ഒപ്പം ആരൊക്കെയുണ്ട്, ഇടയ്ക്ക് എവിടെ നിർത്താൻ സാധ്യതയുണ്ട് എന്ന കാര്യങ്ങളെല്ലാം മനസ്സിലാക്കും. സംഘത്തിൽ കൂടുതൽ ആളുള്ളതിനാൽ ഓരോ ചുമതലയും ഓരോരുത്തർക്കാണ്. വസ്ത്ര വ്യാപാര കേന്ദ്രങ്ങൾ, ജ്വല്ലറികൾ എന്നിങ്ങനെ ആളുകൾ പണവുമായി എത്താൻ സാധ്യതയുള്ള കേന്ദ്രങ്ങളാണു മറ്റൊരു താവളം. കാറിൽ ബാഗ് വച്ചിട്ടാണു യാത്രക്കാരൻ അകത്തേക്കു പോകുന്നതെങ്കിൽ പാർക്കിങ് ഏരിയയിലാകും ശ്രദ്ധ തിരിക്കൽ തന്ത്രം അരങ്ങേറുക.
ആദ്യം ‘കെട്ടൽ’, പിന്നെ തട്ടൽ
സംഘം ചേർന്നു തിക്കും തിരക്കുമുണ്ടാക്കിയുള്ള മോഷണമാണു മറ്റൊരു തന്ത്രം. കള്ളൻമാരുടെ ഭാഷയിൽ ഇതിനെ കെട്ടൽ എന്നു പറയും. തിരക്കുള്ള ബസിൽ മൂന്നും നാലും പേർ ഒരുമിച്ചു കയറും. പണമോ, ആഭരണമോ, വിലയേറിയ മൊബൈൽ ഫോണോ കൈവശമുള്ളയാളെ നോട്ടമിടും. ഇയാൾ സ്റ്റോപ്പിൽ നിന്നു കയറുമ്പോൾ മുതലുണ്ടാകും നിരീക്ഷണം. എങ്ങോട്ടാണു ടിക്കറ്റ് എടുക്കുന്നതെന്നു ശ്രദ്ധിക്കും. ആ സ്റ്റോപ്പിൽ ഇയാൾ ഇറങ്ങാൻ തുടങ്ങുമ്പോഴേയ്ക്കും എല്ലാവരും കൂടി ചേർന്നു തിക്കും തിരക്കുമുണ്ടാക്കും. തിരക്കിനിടയിലൂടെ സ്റ്റോപ്പിൽ ഇറങ്ങാനുള്ള തത്രപ്പാടിലാകും ഇര.
ഈ തക്കം തോക്കി മോഷണം നടത്തും. വിലയേറിയ മൊബൈൽ ഫോണുകളാണു പ്രധാനമായും മോഷ്ടിക്കുന്നത്. ഇങ്ങനെ മോഷ്ടിക്കുന്ന ഫോണുകളെല്ലാം മറിച്ചുവിൽക്കും. പിന്ന മഷിയിട്ടു നോക്കിയാൽ കിട്ടില്ല. അടുത്തിടെ കടവന്ത്ര സ്വദേശിയുടെ 70,000 രൂപ വിലവരുന്ന ഐ ഫോൺ പക്ഷേ, തിരിച്ചുകിട്ടി. മോഷ്ടിച്ചവർ അതു ലോക്കലായി കച്ചവടം നടത്തുകയും ഇതു വാങ്ങിയയാൾ യഥാർഥ ഉടമയ്ക്കു വിൽക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണു പൊലീസ് ഇടപെടലിൽ ഫോൺ തിരിച്ചുകിട്ടിയത്.
ബിത്രഗുണ്ടയിലെ പഠിച്ച കള്ളൻമാർ നോട്ട് വിതറി ശ്രദ്ധ മാറ്റി മോഷണം നടത്തുന്ന കേസുകളിലെ അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നതു തമിഴ്നാട്ടിലാണ്. കൃത്യമായി പറഞ്ഞാൽ തമിഴ്നാട്-ആന്ധ്ര അതിർത്തിയിലെ ബിത്രഗുണ്ട ഗ്രാമത്തിൽ. ഇവിടെ അറുനൂറോളം പേരാണ് അറ്റൻഷൻ ഡൈവേർഷൻ അഥവാ ശ്രദ്ധ തിരിക്കൽ ഒരു കോഴ്സ് പോലെ അഭ്യസിച്ചു വിവിധ സംസ്ഥാനങ്ങളിലായി മോഷണരംഗത്തുള്ളത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും പച്ചവെള്ളം പോലെ പറയും. കേരളത്തിൽ 10 വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് എൺപതോളം കേസുകളാണ്.
ബിത്രഗുണ്ടയിലെ ഈ തസ്കരമിത്രങ്ങൾക്കു വീട്ടുകാരുടെ വലിയ പിന്തുണയുണ്ട്. മോഷണത്തിനു വേണ്ടി വീടു വിട്ടാൽ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ഓരോരുത്തരും സ്വന്തം വീടുകളിലേക്കു വിളിക്കും. വിളി ചെന്നില്ലെങ്കിൽ അതിന്റെയർഥം പൊലീസ് പിടിയിലാണെന്നാണ്. പിറ്റേന്നു രാവിലെ തന്നെ ഭാര്യയോ, മക്കളോ കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യും. ഇതോടെ, എവിടെ പിടിയിലായെന്നു പൊലീസിനു കോടതിയെ അറിയിച്ചു ഹാജരാക്കേണ്ടിവരും.
പൊലീസ് വിശദമായി ചോദ്യം ചെയ്തു മറ്റു മോഷണങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കാതിരിക്കാനും കസ്റ്റഡി മർദനത്തിൽനിന്നു രക്ഷപ്പെടുത്താനുമാണു വീട്ടുകാരുടെ ഈ തന്ത്രം. നാലു മുതൽ ആറുവരെ ആളുണ്ടാകും ഒരു മോഷണ സംഘത്തിൽ. ആഡംബര വാഹനങ്ങളിലാണു സംഘം കേരളത്തിലെത്തുക. എത്തിയാൽ കേരള റജിസ്ട്രേഷനുള്ള രണ്ടോ, മൂന്നോ ബൈക്കുകൾ സംഘടിപ്പിക്കും. മോഷണം കഴിഞ്ഞു തിരക്കിനിടയിലൂടെ രക്ഷപ്പെടാനാണു ബൈക്ക്.
ഒടുവിൽ പിടിക്കപ്പെട്ടത് ഏഴു വർഷം മുൻപ് ബിത്രഗുണ്ട സംഘത്തിൽ ഇതുവരെ കേരളത്തിൽ പിടിക്കപ്പെട്ടത് ആറു പേർ. അതും ഏഴു വർഷം മുൻപ്. തൃപ്പൂണിത്തുറ സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിലായിരുന്നു തൃശൂരിലെ ലോഡ്ജിൽ നിന്ന് അറസ്റ്റ്. ഇരുമ്പനത്തെ സ്കൂളിലെ ഉദ്യോഗസ്ഥൻ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമുള്ള ശമ്പളവുമായി ബാങ്കിൽ നിന്നു പുറത്തിറങ്ങിയതു മുതൽ വഴിക്കള്ളൻമാരുടെ നിരീക്ഷണമുണ്ടായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ അറയിലായിരുന്നു ബാഗ് സൂക്ഷിച്ചത്.
ഇയാളെ സംഘം ബൈക്കിൽ പിന്തുടർന്നു. ഇടയ്ക്കൊരിടത്തു സ്കൂട്ടർ നിർത്തി ഉദ്യോഗസ്ഥൻ പുറത്തിറങ്ങി. ആകെ ഒന്നര മിനിറ്റ് സമയം. ഇതിനിടയിൽ സ്കൂട്ടറിന്റെ അറയുടെ താക്കോൽപഴുതിൽ കമ്പി കയറ്റി പൂട്ടു തുറന്നു ബാഗ് മോഷ്ടിച്ച് ഇവർ മുങ്ങി. ഈ കേസിന്റെ അന്വേഷണത്തിൽ അന്നു തൃപ്പൂണിത്തുറ എസ്ഐയും ഇപ്പോൾ തൃപ്പൂണിത്തുറ സിഐയുമായ പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ആറു പേരെ അറസ്റ്റ് ചെയ്തത്. ഇതോടെയാണു കേരളത്തിലെ മോഷണങ്ങളിൽ ബിത്രഗുണ്ടക്കാരുടെ പങ്കു പുറത്തുവന്നത്.
ബിസ്കറ്റിൽ ഒട്ടിപ്പോകും നോട്ടുകൾ
പരിസരം വൃത്തികേടായി കിടന്നാലും നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണു മലയാളികൾ. ആ വൃത്തിശീലത്തെയും ചൂഷണം ചെയ്യും വഴിക്കള്ളൻമാർ. നാലോ, അഞ്ചോ ബിസ്കറ്റ് കുഴച്ചു കയ്യിൽ വച്ചു വഴിവക്കിൽ കാത്തുനിൽക്കും. ബാങ്കിനോ, ട്രഷറിക്കോ മുൻപിലാകും കാത്തുനിൽപ്. അടുത്തെങ്ങാൻ ഒരു പൊതു വാട്ടർ ടാപ്പ് കൂടിയുണ്ടെങ്കിൽ നല്ല ബെസ്റ്റ് ലൊക്കേഷൻ. ബാങ്കിൽ നിന്നു നല്ല വസ്ത്രം ധരിച്ചയാൾ ബാഗിൽ പണവുമായി പുറത്തേക്കിറങ്ങിയാൽ ഉടൻ ബാങ്കിലെ ‘നിരീക്ഷകൻ’ സന്ദേശം നൽകും.
ബിസ്കറ്റ് കുഴമ്പുമായി കാത്തുനിൽക്കുന്നയാൾ ഇതോടെ ഓപ്പറേഷനു സജ്ജമാകും. പണവുമായി ആൾ മുൻപിലൂടെ കടന്നുപോകുമ്പോൾ ഷർട്ടിനു പിന്നിൽ ബിസ്കറ്റ് തേച്ചുപിടിപ്പിക്കും. ഇതറിയാതെ മുൻപോട്ടു നടക്കുന്നതിനിടെ മറ്റൊരാൾ (സംഘത്തിൽപെട്ടയാൾ തന്നെ) അടുത്തെത്തി പറയും. സാർ, ഇതെന്താണു ഷർട്ടിനു പിന്നിൽ മഞ്ഞ നിറത്തിൽ. ഇതോടെ ഷർട്ട് തിരിക്കലും ടാപ്പ് കണ്ടെത്തി കഴുകാനുള്ള വെപ്രാളവും ഒക്കെയായി. ബാഗ് അടുത്ത് എവിടെയെങ്കിലും വയ്ക്കും. ഈ തക്കത്തിനു സംഘത്തിലെ മറ്റൊരാളെത്തി ബാഗുമായി കടക്കും.
ചെരിപ്പും വിടില്ല
വഴിയരികിലെ മോഷണം പതിവാക്കിയ ചില ഛോട്ടാ കള്ളൻമാരും അടുത്തിടെ നഗരത്തിൽ തല പൊക്കിയിട്ടുണ്ട്.. മറൈൻഡ്രൈവിലും ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്‌വേയിലും സുഭാഷ് പാർക്കിലുമൊക്കെ വിശ്രമിക്കാൻ കിടക്കുന്നവരാണ് ഇവരുടെ ഇരകൾ. ചെരിപ്പ്, ബാഗ്, മൊബൈൽ ഫോൺ എന്നിവയിലാണു നോട്ടം. മറൈൻ ഡ്രൈവിൽ വിശ്രമിക്കാൻ കിടന്ന രണ്ടു പേരുടെ ചെരിപ്പും മൊബൈൽ ഫോണും നഷ്ടപ്പെട്ട സംഭവമുണ്ടായത് ഒരാഴ്ചത്തെ ഇടവേളയിലാണ്. താരതമ്യേന ചെറിയ മോഷണമായതിനാൽ ഇതിന്റെയൊന്നും പിന്നാലെ പരാതിക്കാരനോ, പൊലീസോ പോകാറില്ല.
വണ്ട് മൂളിവന്നാൽ കള്ളൻ മുങ്ങും
ബസിൽ തിക്കും തിരക്കുമുണ്ടാക്കി ശ്രദ്ധ തിരിച്ചു മോഷണം നടത്തുന്നവരെ പിടികൂടാൻ കൊച്ചിയിലെ ബസുകളിൽ ബീറ്റിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മോഷണം മാത്രമല്ല, ബസിൽ നടക്കുന്ന എല്ലാ അതിക്രമവും തടയുകയാണു ലക്ഷ്യം. ബീറ്റിൽ എന്നാൽ വണ്ട് എന്നർഥം. എന്നാൽ ഈ വണ്ട് മൂളിക്കൊണ്ടാണു ബസിൽ പറക്കുന്നത്. ഈ മൂളൽ കേൾക്കുമ്പോഴേ കള്ളൻ മുങ്ങും. അതായത്, യൂണിഫോം ധരിച്ച ഒരു പുരുഷ പൊലീസും വനിതാ പൊലീസും കൂടിയാണു സ്വകാര്യ ബസുകളിൽ ബീറ്റിൽ പട്രോളിങ്ങിനു കയറിയിറങ്ങുന്നത്.
യൂണിഫോം ധരിച്ച പൊലീസിനെ ബസിൽ കണ്ടാൽ ഏതെങ്കിലും കള്ളൻ മോഷ്ടിക്കാൻ നിൽക്കുമോ? അവൻ അടുത്ത ബസിൽ കയറും. ബീറ്റിൽ പട്രോളിങ് മഫ്തിയിൽ വേണമെന്നു പൊലീസുകാർ തന്നെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. ബീറ്റിൽ പൊലീസിന്റെ കയ്യിൽ ഇതുവരെ ഏതെങ്കിലും കൊള്ളാവുന്ന കള്ളൻ പെട്ടതായി റിപ്പോർട്ടില്ല. കയ്യിലുള്ളതു പോകാതെ അവനവൻ തന്നെ സൂക്ഷിക്കുക. അതേയുള്ളൂ വഴി.