വധഭീഷണിയിൽ കേസെടുക്കണമെന്ന കോഴിക്കോട് കൊടുവള്ളി എം.എൽ.എയുടെ പരാതി മുൻ ഡി.ജി.പി: ലോക്നാഥ് ബെഹ്റയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ മുക്കിയെന്ന് ആക്ഷേപം. എം.എൽ.എ. ഇക്കാര്യം ഡി.ജി.പി.: ടി.പി.സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കേസെടുക്കാൻ കയ്യോടെ ഉത്തരവിട്ടു.
വാട്സ്ആപ്പിൽ വോയ്സ് മെസേജ് വഴിയാണ് കാരാട്ട് റസാഖ് എം.എൽ.എയ്ക്കു ആറു മാസം മുമ്പ് വധഭീഷണി ലഭിച്ചത്. ഇക്കാര്യം അന്നുതന്നെ മുൻ ഡി.ജി.പി.: ലോക്നാഥ് ബെഹ്റയ്ക്കു എം.എൽ.എ. പരാതിയായി നൽകി. പക്ഷേ, തുടർനടപടിയുണ്ടായില്ല. ടി.പി.സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റതോടെ പഴയ പരാതി വീണ്ടും ഉന്നയിച്ചു. ഡി.ജി.പി. ഓഫിസിലെ ഉദ്യോഗസ്ഥൻ പരാതി മുക്കിയതാണെന്ന് എം.എൽ.എ,,, സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. എം.എൽ.എയുടെ പരാതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടതോടെ സെൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. വധഭീഷണി കേസെടുത്തു അന്വേഷിക്കാൻ വടകര റൂറൽ എസ്.പിയ്ക്ക് നിർദ്ദേശം നൽകി.
മുസ്ലിംലീഗിൽനിന്ന് രാജിവച്ച് ഇടതുസ്വതന്ത്രനായി കൊടുവള്ളിയിൽനിന്ന് ജയിച്ചതാണ് കാരാട്ട് റസാഖ്. ലീഗ് പ്രവർത്തകരാണ് വാട്സ്ആപ്പിലൂടെ വധഭീഷണി മുഴക്കിയതെന്ന് എം.എൽ.എ· പറയുന്നു. മുൻ ഡി.ജി.പിയുടെ ഓഫിസിൽ ലീഗ് സ്വാധീനം ചെലുത്തി പരാതി മുക്കിയെന്നാണ് എം.എൽ.എയുടെ ആക്ഷേപം.