ചേർപ്പ്∙ പ്രതികളെ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്യുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന മോട്ടോർ ബൈക്കിനെ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടിട്ടില്ലെങ്കിൽ തായംകുളങ്ങരയിൽ പ്രവർത്തിക്കുന്ന എക്സൈസ് റേഞ്ച് ഓഫിസിന് താഴെക്ക് വന്നാൽ മതി. കഴിഞ്ഞ ഡിസംബറിൽ ആലപ്പാട് പള്ളിക്ക് സമീപം വച്ച് രണ്ട് യുവാക്കൾ ബൈക്കിൽ കഞ്ചാവ് കടത്തുമ്പോഴാണ് യുവാക്കളെയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് പിടി കൂടിയത്. പ്രതികളായ യുവാക്കൾ നിയമ നടപടികളുമായി പോയെങ്കിലും ഇവർ ഉപയോഗിച്ച ബൈക്ക് തിരികെ വാങ്ങുവാൻ ആരും എത്തിയില്ല.
വാടക കെട്ടിടത്തിന്റെ മുകളിൽ പരിമിതമായ സ്ഥലത്താണ് എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്നത്. തൊണ്ടി മുതലുകൾ സൂക്ഷിക്കുവാനോ സ്വന്തം ജീപ്പ് ഇടുവാനോ പോലും ഇവിടെ സ്ഥലമില്ല. സ്വന്തമായി സ്ഥലവും സൗകര്യങ്ങളും ഇല്ലാത്തതിനാൽ പിടിച്ചെടുത്ത ബൈക്ക് നിയമ നടപടികൾ കഴിയുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കുവാൻ അധികൃതർക്ക് സ്ഥലമില്ല. ബൈക്ക് നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടി വരികയും ചെയ്യും. ഇതിനെ തുടർന്നാണ് ബൈക്കിന്റെ ചക്രത്തിൽ വിലങ്ങ് അണിയിച്ച് എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് താഴെയുള്ള ബാങ്കിനോട് ചേർന്ന് അധികൃതർ സുരക്ഷിതമായി നിർത്തിയിരിക്കുന്നത്