വഴിത്തർക്കവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ എസ്.ഐ ക്രൂരമായി മർദിച്ചതായി പരാതി. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ഐരൂർ സ്വദേശി രജീഷ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
സമീപത്തെ വസ്തു ഉടമയുമായി രജീഷിന്റെ കുടുംബത്തിന് അതിർത്തി തർക്കമുണ്ടായിരുന്നു. കോയിപ്രം സ്റ്റേഷനിൽ പരാതി നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കോയിപ്രം എസ്.ഐ രജീഷിനെ പിടികൂടിയത്. പിന്നീട് സംഭവിച്ചത് മൂന്നാംമുറയെന്നാണ് പരാതി.
രജീഷിന്റെ ശരീരത്തിൽ മുറിവില്ലാത്ത ഇടമില്ല. കാര്യമായ ചതവ് സംഭവിച്ചുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത സാഹചര്യം. പൊലീസിനെതിരായ പരാതിയായതിനാൽ ഇതുവരെ രജീഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് രജീഷിന്റെ കുടുംബം.