ബൈക്ക് വാങ്ങി കൊടുക്കാത്തതിനു പിതാവിന്റെ കാലും കയ്യും തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ. നേര്യമംഗലം മണിയൻപാറ പൊയ്ക്കാട്ടിൽ ജോളിയുടെ മകൻ അഭിജിത്തിനെയാണ് (19) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് അടിയേൽക്കുകയും രണ്ടും കാലും കയ്യും ഒടിയുകയും ചെയ്ത ജോളിയെ (55) എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ ഡ്രൈവറായിരുന്ന ജോളി ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്.
രണ്ടു മക്കളാണു ജോളിക്കുള്ളത്. മൂത്തമകളുടെ വിവാഹത്തിന്റെ ആവശ്യത്തിനായി പുരയിടത്തിലെ പ്ലാവ് അടുത്തിടെ വിറ്റിരുന്നു. അപ്പോൾ മുതൽ ബൈക്ക് വാങ്ങാൻ തനിക്ക് 50,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിജിത്ത് വീട്ടിൽ ബഹളം വച്ചിരുന്നു. ഇതു സംബന്ധിച്ച് മാതാവ് സിസിലി പൊലീസിൽ പരാതിയും നൽകിയിരുന്നു. അഭിജിത്തിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പൊലീസ് ഉപദേശിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ അഭിജിത്ത് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് ബഹളം തുടര്‍ന്നു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
പരുക്കേറ്റ ജോളിയെ സമീപത്ത് താമസിക്കുന്ന സഹോദരനും അയൽവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ലഹരിക്ക് അടിമയായ അഭിജിത്ത് മുൻപും ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം.