2009ൽ പുണെയില്‍ ഐടി ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗം ചെയ്ത് കൊന്നകേസിൽ മൂന്നുപ്രതികൾക്കും വധശിക്ഷ. പുണെയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരതയ്ക്ക് ഡൽഹിയിലെ നിർഭയ സംഭവത്തോട് സാമ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തി.
കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട നയനപൂജാരി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ കാർ ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് കോടതി വധശിക്ഷവിധിച്ചത്. ഡ്രൈവർ യോഗേഷ് റൗത്ത്, ഇയാളുടെ സുഹൃത്തുക്കളായ ബിശ്വാസ് ഖദം, മഹേഷ് ഠാക്കൂർ എന്നിവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അപൂർവങ്ങളിൽ അപൂർവമായ കൊടുംക്രൂരതയ്ക്ക് വധശിക്ഷയല്ലാതെ മറ്റൊന്നും നൽകരുതെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. കൊലപാതകം, കൊലപാതക ലക്ഷ്യത്തോടെയുള്ള കവർച്ച, കുറ്റകരമായ ഗൂഡാലോചന, തുടങ്ങിയകുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടത്. കൂട്ടമാനഭംഗവും കൊലപാതകവും ഡൽഹിയിലെ നിർഭയ സംഭവത്തോട് ചേർത്തുവായിക്കാനാകുമെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
2009 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാറിലെത്തിയ സംഘം, നയനപൂജാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് കൊല്ലുകയായിരുന്നു. യുവതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് 61000രൂപയും അപഹരിച്ചു. ശേഷം പിടിയിലായ പ്രധാനപ്രതി യോഗേഷ് റൗത്ത് 2011ൽ കസ്റ്റഡിയിലിരിക്കെ രക്ഷപെട്ടിരുന്നു. ഡൽഹിയിൽ ഒളിവിൽകഴിഞ്ഞ യോഗേഷിനെ പിന്നീട് പുണെ ക്രൈംബ്രാഞ്ച് പിടികൂടിയാണ് അന്വേഷണം പൂർത്തിയാക്കിയത്. അതേസമയം, പ്രതികളൾക്ക് വധശിക്ഷ വിധിച്ചതിനെ ചോദ്യംചെയ്ത് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂർ രംഗത്തെത്തി. വധശിക്ഷയ്ക്കെതിരെ ബോംബെ ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.