കോഴിക്കോട് വടകരയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വന്ന ബി.എസ്.എഫ്. ഇൻസ്പെക്ടറെ വെടിവച്ചു കൊന്ന ജവാനെ ഒരുവർഷമായിട്ടും പിടികൂടാനായില്ല. കേരളത്തിലേയും ബീഹാറിലേയും പൊലീസ് സംയുക്തമായി അന്വേഷിച്ചിട്ടും കൊലയാളി ജവാൻ ഇപ്പോഴും ഒളിവിൽതന്നെ.
നിമയസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വടകരയിൽ എത്തിയ ബി.എസ്.എഫ്. ഇൻസ്പെക്ടർ രാംഗോപാൽ മീണ സ്വന്തം സേനാംഗത്തിന്റെ വെടിയേറ്റു മരിച്ചത് 2016 മേയ് പന്ത്രണ്ടിനായിരുന്നു. അവധി നിഷേധിച്ചതിന്റെ പേരിൽ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നത് ബീഹാറുകാരനായ ജവാൻ ഉമേഷ് പ്രസാദ് സിങ്. സംഭവ ദിവസം രാത്രി ബി.എസ്.എഫ്. ക്യാംപിൽനിന്ന് രക്ഷപ്പെട്ട ജവാനെ കണ്ടെത്താൻ കേരള പൊലീസും ബീഹാർ പൊലീസും കിണഞ്ഞു പരിശ്രമിച്ചു. ഒരുവർഷം കഴിഞ്ഞിട്ടും ജവാനെ കിട്ടിയില്ല. ബി.എസ്.എഫും രഹസ്യമായി അന്വേഷിച്ചെങ്കിലും ഉമേഷ് പ്രസാദ് സിങ്ങിനെ കുടുക്കാനായില്ല. വടകരയിൽനിന്നുള്ള പൊലീസ് സംഘം പലതവണ ബീഹാറിൽ പോയി. സംഭവത്തിന് ശേഷം നാട്ടിൽ വന്നിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ടു പെൺമക്കളും വിവാഹിതരായി നാട്ടിൽതന്നെ കഴിയുന്നു. ഇവരുടെ ഫോണുകൾ പരിശോധിച്ചിട്ടും സൂചനയൊന്നും കിട്ടിയില്ല. ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കൊലയാളി ജവാനെ കുടുക്കാൻ വടകര പൊലീസ് വീണ്ടും ബീഹാറിലേക്ക് പോകാൻ ആലോചിക്കുന്നുണ്ട്.