വ്യാജ പെർമിറ്റ് തയാറാക്കി സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഗുരുവായൂർ കുറ്റിപ്പുറം റൂട്ടിലോടിയിരുന്ന ബസാണ് മാസങ്ങൾക്ക് മുൻപ് കലാവധി തീർന്ന പെർമിറ്റിൽ കൃത്രിമം കാട്ടി സർവീസ് നടത്തിയത്.
ഗുരുവായൂർ കുറ്റിപ്പുറം റൂട്ടിൽ രണ്ട് വർഷമായി സർവീസ് നടത്തിയിരുന്ന സുബൈദ എന്ന ബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. പ്രതിദിനം രണ്ടും മൂന്നും ട്രിപ്പ് ഓടിയിരുന്ന ഈ ബസിന് രണ്ട് വർഷം മുൻപ് പാലക്കാട് ആർ.ടി.ഒ നൽകിയ താൽകാലിക പെര്മിറ്റാണുണ്ടായിരുന്നത്. അതിന്റെ കാലാവധിയാണങ്കിൽ മാസങ്ങൾക്ക് മുൻപെ കഴിഞ്ഞിരുന്നു. തുടർന്ന് പെർമിറ്റ് പേപ്പറിൽ കൃത്രിമം കാട്ടി തീയതി തിരുത്തിയാണ് സർവീസ് നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജുവിന്റെ നേതൃത്വത്തിലെ സംഘം കഴിഞ്ഞ ദിവസം ബസ് പിടികൂടുകയായിരുന്നു.
ഇരുപതിലേറെ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിെട പിടികുടുമ്പോൾ ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. ഇതോടെ ബസിനെ കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹനവകുപ്പ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസിന് കൈമാറി. പുന്നയൂർക്കുളം സ്വദേശിയുടെ ഉടമസ്തഥയിലുള്ളതാണ് ബസ്. കണ്ടാണശേരി പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്.