ജോലിസ്ഥലത്തുനിന്നും തിരികെയിറങ്ങിയ നയനപൂജാരിയെ മാനഭംഗത്തിനിരയാക്കി കൊന്നസംഭവം ഐടി ഹബ്ബായ പുണെയെ ഞെട്ടിച്ച ക്രൂരതകളിൽ ഒന്നായിരുന്നു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്ന വ്യാജേനയാണ് പരിചയക്കാരനായ സുരക്ഷാജീവനക്കാരനൊപ്പം യുവതി കാറില്‍ കയറിയത്. പിന്നെ നടന്നത് കണ്ണില്ലാത്ത ക്രൂരത.
പുണെ ഖരാഡിയിലെ സിനെക്രോൺ എന്ന സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയായ നയനപൂജാരി, ജോലികഴിഞ്ഞ് പതിവുപോലെ വീട്ടിലേക്കു മടങ്ങാനിറങ്ങി. എന്നാൽ, ഭർത്താവ് അഭിജിത് പൂജാരി കാത്തിരുന്ന ആ വീട്ടിലേക്ക് യുവതി എത്തിയില്ല. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണംതുടങ്ങി. രണ്ടുദിവസത്തിന് ശേഷം, ഖേഡ് താലൂക്കിലെ സാരെവാഡി വനമേഖലയിൽ നിന്ന് വികൃതമായ നിലയിൽ മൃതദേഹം കണ്ടെത്തുന്നു. സംഭവം മാനഭംഗത്തെ തുടർന്നുള്ള കൊലപാതകമെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജിതമായി. കേസിലാകെ 37 പേരെ വിസ്തരിച്ചു. ഒടുവിൽ, പ്രതികളെ കണ്ടെത്തുന്നതിലേക്ക് നയിച്ച അന്വേഷണത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.- നയന പ്രതികൾക്കൊപ്പം കാറിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവി ക്യാമറകളിൽ നിന്നു ലഭിച്ചു. കാർ ഡ്രൈവർ യോഗേഷിനും സുരക്ഷാജീവനക്കാരൻ രാജേഷിനും പുറമെ ഇവരുടെ സുഹൃത്ത് മഹേഷും കാറിൽ ഉണ്ടായിരുന്നതായി ലഭിച്ച ദൃശ്യങ്ങളിൽനിന്നും വ്യക്തമായി. വിശ്വാസ് വഴിയിൽ വച്ചാണ് കാറിൽ കയറുന്നത്. ശേഷം യുവതിയെ വീട്ടിലെത്തിക്കുന്നതിനു പകരം പ്രതികൾ കാർ വഴിതിരിച്ചുവിട്ടു. ആറു മണിക്കൂറോളം നയനയുമായി പ്രതികൾ സഞ്ചരിച്ചു. കാറിൽ വച്ചുള്ള പീഡനത്തിനുശേഷം നയനയുടെ എടിഎം കാർഡ് കൈക്കലാക്കി വിവിധ എടിഎമ്മുകളിൽ പണവും പ്രതികൾ പിൻവലിച്ചു. കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊന്ന്, മൃതദേഹം വനമേഖലയിൽ ഉപേക്ഷിക്കുകയയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഡ്രൈവറായ യോഗേഷ് റാവുത്ത്, സുഹൃത്തുക്കളായ മഹേഷ് ഠാക്കുർ, വിശ്വാസ് കദം, നയന ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരൻ രാജേഷ് ചൗധരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ മൂന്നുപേർക്ക് തൂക്കുകയർ ഉറപ്പാക്കാനും കഴിഞ്ഞു. എന്നാൽ, സുരക്ഷാജീവനക്കാരൻ രാജേഷ് ചൗധരിക്കു തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലും നേരിട്ട് പങ്കില്ലെന്നു കണ്ട് കോടതി മാപ്പുസാക്ഷിയാക്കി.