കഴക്കൂട്ടം∙ കത്തിയുമായി ഭീകരന്തരീക്ഷം സൃഷ്ടിച്ചു പിടിയിലായ വാറന്റ് പ്രതിയെ കൊണ്ടുപോയ പൊലീസുകാരെ ആക്രമിച്ചു കൈവിലങ്ങുകളോടെ പ്രതിയെ ജീപ്പിൽനിന്ന് ഇറക്കികൊണ്ടുപോയ കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റ്ചെയ്തു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഏതാനും പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതുക്കുറിച്ചി തെരുവിൽതൈവിളാകം വീട്ടിൽ മുബാരക്(38), ബന്ധുക്കളായ സലീമ(48), ബിസ്മിത(23) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. കൈവിലങ്ങുകളോടെ രക്ഷപ്പെട്ട വാറന്റ് പ്രതി പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്തു നിസാറി(35)നെ കണ്ടെത്താനായില്ല.
പൊലീസ് പറഞ്ഞത്: അനവധി കഞ്ചാവ് കേസിലെ പ്രതിയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള ആളുമായ നിസാർ കഴിഞ്ഞ ദിവസം രാത്രി ഒറ്റപ്പനയിൽ മദ്യപിച്ചു ബഹളംവയ്ക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. പിടിക്കാനെത്തിയ കഠിനംകുളം സ്റ്റേഷനിലെ പൊലീസുകാരായ കിഷോർ, സന്തോഷ്‌ലാൽ എന്നിവർക്കുനേരെ നിസാർ കത്തിവീശി. തുടർന്ന്, പൊലീസുകാർ ബലംപ്രയോഗിച്ചു നിസാറിനെ കീഴ്പ്പെടുത്തി കൈവിലങ്ങിട്ടു സ്റ്റേഷനിലേക്കു ജീപ്പിൽ കൊണ്ടുപോകുമ്പോൾ പിടിയിലായ നിസാറിന്റെ ബന്ധുക്കൾ അടക്കമുള്ള ആളുകൾ പൊലീസിനെ തടയുകയും മർദിക്കുകയും ചെയ്തു. തുടർന്ന് മുബാരക്കും സലീമയും ബിസ്മിനയും ചേർന്നു കൈവിലങ്ങുകളോടെ നിന്ന നിസാറിനെ രക്ഷപ്പെടുത്തി അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയി. കൂടുതൽ പൊലീസ് എത്തിയതോടെ തടയാനെത്തിയവർ രക്ഷപ്പെട്ടു.
തുടർന്ന്, മറ്റു പൊലീസുകാർ പരുക്കേറ്റ രണ്ടു പൊലീസുകാരെയും ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. രക്ഷപ്പെട്ട നിസാർ എവിടെയെന്നു കണ്ടെത്താനായിട്ടില്ലെന്നു പൊലീസ്. കടയ്ക്കാവൂർ സിഐ മുകേഷ്, കഠിനംകുളം എസ്ഐ ബിനീഷ്‌ലാൽ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.