വിവാഹശേഷം ദേശീയപാതയില്‍ ഗതാതക്കുരുക്കുണ്ടാക്കി മണ്ണുമാന്തിയന്ത്രത്തില്‍ വധൂവരന്മാരുടെ യാത്ര. ആലപ്പുഴ പുന്നപ്ര സ്വദേശി അരുണ്‍കുമാറിന്‍റെ വിവാഹത്തിന് സുഹൃത്തുക്കളാണ് വീട്ടിലേക്കുള്ള യാത്ര വ്യത്യസ്ഥമായി ഒരുക്കിയത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയതിന് വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അല്ലെങ്കില്‍ തന്നെ ആലപ്പുഴയില്‍ ഗതാഗതക്കുരുക്കാണ്. ഞായറാഴ്ച കല്യാണങ്ങളുടെ തിരക്കുകൂടിയായപ്പോള്‍ വഴി നിറഞ്ഞ് വാഹനങ്ങള്‍. കടല്‍ കാണാന്‍ എത്തുന്നവരുടെ തിരക്കു വേറെ. അതിനിടയിലൂടെയാണ് വധൂവരന്മാരുമായി മണ്ണുമാന്തിയന്ത്രത്തിന്‍റെ വരവ്. പുന്നപ്ര വടക്ക് സ്വദേശി അരുൺകുമാറിന്‍റെ വിവാഹത്തിന് സുഹൃത്തുക്കള്‍ നല്‍കിയ അപ്രതീക്ഷിത സമ്മാനമായിരുന്നു ഈ യാത്ര. ഗതാഗത തടസമുണ്ടാക്കിയതിന് കേസ് വരന്‍റെ പേരിൽ റജിസ്റ്റർ ചെയ്ത് പൊലീസും നല്‍കി കിടിലന്‍ വിവാഹ സമ്മാനം. ആലപ്പുഴ നഗരത്തിൽ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന വധൂവരന്മാരെ തൂക്കുകുളം ജംക്‌ഷനിൽ തടഞ്ഞ സുഹൃത്തുക്കൾ ഇരുവരെയും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിലേക്കു കയറ്റുകയായിരുന്നു. ഘോഷയാത്ര പക്ഷേ ജനത്തെ വലച്ചു. വഴിയിലായവര്‍ വിവരമറിയിച്ചതിനെത്തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു. വരന്‍ അരുണ്‍കുമാര്‍ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവര്‍ കര്‍ണ്ണാക സ്വദേശി ചിന്നപ്പന്‍ , ഉടമ ആലപ്പുഴ സ്വദേശി സാം മോന്‍ എന്നിവര്‍ക്കെതിരെ കേസുമെടുത്തു. തുടര്‍ന്ന് പൊലീസ് ചിന്നപ്പനെയും സാം മോനെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. വിവാഹദിനത്തിന്‍റെ പരിഗണന നൽകി വരനെ തല്‍ക്കാലം വീട്ടില്‍ പോകാന്‍ അനുവദിച്ചു. സമ്മാനം കൂട്ടുകാരുടെ വകയായിരുന്നെങ്കിലും കേസ് വന്നപ്പോള്‍ ഇവരാരും കൂട്ടിനുണ്ടായിരുന്നില്ല.