സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന യുവാവ് ആലുവയിൽ പിടിയിൽ. കോട്ടയം മീനച്ചിൽ സ്വദേശി വേണുഗോപാലാണ് അറസ്റ്റിലായത്. തോട്ടയ്ക്കാട്ടുകരസ്വദേശിയുടെ സ്കൂട്ടർമോഷ്ടിച്ച് കേസിലാണ് അറസ്റ്റ്.
കടയുടെ മുന്നിലും മറ്റും പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്ന പ്രതിയാണ് ആലുവയിൽ പിടിയിലായത്. സ്കൂട്ടർ പാർക്ക് ചെയ്ത് യാത്രക്കാരൻ പരിസരത്ത് നിന്ന് മാറുന്ന തക്കം നോക്കി പെട്ടെന്ന് മോഷണം നടത്തി കടന്നുകളയുകയാണ് പിടിയിലായ വേണുഗോപാലിൻറെ രീതി. തോട്ടയ്ക്കാട്ടു കരയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറിൻറെ നമ്പർ പ്ലേറ്റ് നോക്കിയാണ് പൊലീസ് വേണുഗോപാലിനെ പിടികൂടിയത്. ഈ സ്കൂട്ടറിലെത്തി മറ്റ് വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മോഷ്ടിച്ച വാഹനം ഉപേക്ഷിച്ച് കൂടുതൽ വിലയുള്ള മറ്റൊരു വാഹനം ലക്ഷ്യമിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ഗാന്ധിനഗർ, ആലുവ ഈസ്റ്റ്, എന്നിവിടങ്ങളിലും ഇയാൾക്കെതിരെ വാഹനമോഷണത്തിന് കേസുണ്ട്. പല കേസുകളിലായി രണ്ടുവർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.