ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ പൊതുടാപ്പുകളിൽ നിന്നുള്ള വെളളമൂറ്റ് വ്യാപകമാകുന്നു. ടാങ്കുകളിൽ അനധികൃതമായി കുടിവെള്ളം ശേഖരിക്കുന്നതിനു പുറമെ മീറ്റർ കേടാക്കിയുള്ള ജലചൂഷണവും കണ്ടെത്തിയതോടെ ജലവിതരണ വകുപ്പ് പരിശോധന കർശനമാക്കി.. വൈക്കത്ത് നടത്തിയ പരിശോധനയിൽ വെള്ളമൂറ്റ് കണ്ടെത്തുകയും ഉപകരണങ്ങൾ പിടികൂടുകയും ചെയ്തു.
വൈക്കം നഗരസഭാ പ്രദേശത്തും ടിവിപുരം, ഉദയനാപുരം, വെച്ചൂർ പഞ്ചായത്തുകളിലുമാണ് പൊതു ടാപ്പുകളുടെ ദുരുപയോഗം വ്യാപകമായി കണ്ടെത്തിയത്. പല വലിപ്പത്തിലുള്ള ഹോസുകൾ ഉപയോഗിച്ചാ്ണ് ടാപ്പുകളിൽ നിന്ന് വെള്ളമൂറ്റ്. ജല അതോറിറ്റി അസിസ്റ്റൻഡ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് കഴിഞ്ഞ ദിവസം രാത്രിയിൽ നട ത്തിയ പരിശോധയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പതിനഞ്ചിലധികം പേർക്കെതിരെ ഇതിനോടകം നടപടിയെടുത്തു. ഒട്ടേറെ സ്ഥലങ്ങളിൽ മീറ്റർ ഒഴിവാക്കിയുള്ള ജല ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക കണക്ഷനുകളിലെ ദുരുപയോഗത്തിന് പതിനായിരം രൂപ വരെയാണ് പിഴ ഈടാക്കുന്നത്. കൂടാതെ പൊതു ടാപ്പ് കണക്ഷൻ ഇല്ലാതാക്കുകയും മോഷണത്തിന് ഉപയോഗിക്കുന്നവസ്തുക്കൾ പിടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. വ്യാവസായിക കണക്ഷനുകളിലെ ശുദ്ധജല മോഷണത്തിനു് പിഴകൂടാതെ വാട്ടർചാർജ്ജ് കൂടി ഈടാക്കും. പിഴയടക്കാത്തവർക്കെതിര കേസ് എടുക്കും
പൊതു ടാപ്പുകൾ വഴി വ്യക്തികൾ നടത്തുന്ന ജലശേഖരണം മൂലം ഉൾപ്രദേശങ്ങളിൽ ശുദ്ധജലം എത്താത്ത സാഹചര്യവും നിലവിലുണ്ട്. അതു കൊണ്ട് തന്നെ പരിശോധന കൂടുതൽ ശക്തമാക്കി നടപടി കർശനമാക്കാനാണ് ജലവിതരണവകുപ്പിന്റെ നീക്കം.