വീട്ടുജോലിക്ക് നിന്ന ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി കൊടിയ മർദനം മൂലം ആത്മഹത്യക്ക് ഒരുങ്ങിയതായി വെളിപ്പെടുത്തൽ. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ നാലുവർഷം ജോലിചെയ്ത പെൺകുട്ടിക്ക് ഒരു പൈസപോലും കൂലി നൽകിയിട്ടില്ല. രക്ഷപ്പെട്ടോടിയ പെൺകുട്ടിയെ കുടുക്കാൻ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മർദനവിവരം പുറത്തറിഞ്ഞത്. മർദനമേറ്റതിന്റെ അടയാളങ്ങൾ അടക്കം കാട്ടിയാണ് ബംഗാളിൽ നിന്നുള്ള ഇരുപതുകാരി സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.
വയസ് പതിനഞ്ച് മാത്രമുള്ളപ്പോഴാണ് ഈ ബംഗാളി പെൺകുട്ടിയെ ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലെ വീട്ടില്‍ ജോലിക്കായി എത്തിച്ചത്. അന്ന് തൊട്ടിന്നോളം കൊടിയ പീഡനങ്ങളായിരുന്നു. വെറുതെ പറയുക മാത്രമല്ല. അടിയേറ്റ് പൊട്ടി, പിന്നീടിപ്പോൾ ഉണങ്ങിത്തുടങ്ങിയതിന്റ അയാളങ്ങളും കാണിച്ചാണ് ഇവള്‍ പറയുന്നത്.
അകന്ന ബന്ധുവാണ് നാലുവർഷം മുൻപ് കുട്ടിയെ വീട്ടുജോലിക്കായി എത്തിച്ചത്. ആദ്യ ദിവസങ്ങളിൽ തന്നെ മൊബൈൽ ഫോൺ വീട്ടുടമസ്ഥ വാങ്ങി വച്ചു. വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചില്ല. പല ദിവസങ്ങളിലും ഭക്ഷണം പോലും നൽകിയില്ല. മർദനം സഹിക്കാതെ മടങ്ങിപ്പോകാൻ ചോദിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചാൽ പൊലീസിൽ ഏൽപ്പിക്കുമെന്നായി അതോടെ ഭീഷണി.
വേറെ വഴിയില്ലെന്ന് ഉറപ്പായതോടെ ഏപ്രിൽ 29ന് ആരുമറിയാതെ ഇറങ്ങിയോടി. ജീവനൊടുക്കാനായിരുന്നു തീരുമാനം. സ്വർണം മോഷ്ടിച്ച് പെൺകുട്ടി കടന്നുകളഞ്ഞെന്ന് വീട്ടുടമ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. ഞാറയ്ക്കലിൽ നിന്ന് അന്വേഷിച്ച് കണ്ടെത്തിയ പൊലീസുകാര്‍ സത്യാവസ്ഥ മനസിലാക്കി. തുടർന്ന് കഴിഞ്ഞയാഴ്ച റജിസ്റ്റർ ചെയ്ത കേസിൽ വീട്ടമ്മ പ്രതിയാണ്. കൂടുതൽ തെളിവ് ശേഖരിക്കാനും ലഭിക്കാനുള്ള കൂലിയുടെ വിവരം ചോദിച്ചറിയാനുമായി പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് കളമശേരി സ്റ്റേഷനിൽ വച്ച് മർദനവിവരവും ജീവനൊടുക്കാനെടുത്ത തീരുമാനവും പെൺകുട്ടി വെളിപ്പെടുത്തിയത്.