ഇന്ത്യൻ വംശജരായ ദമ്പതികളെ യുഎസിൽ മകളുടെ മുൻകാമുകൻ വെടിവച്ചുകൊന്നു. തുടർന്നു പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. സിലിക്കൻ വാലിയിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധൻ നരേന്ദ്ര പ്രഭുവിനെയും ഭാര്യ റെയ്ന സഖറിയയെയുമാണ് സാനോസെയിലുള്ള വീട്ടിലെത്തി മിർസ ടാട്‌ലിക് (24) വധിച്ചത്. മറ്റൊരു സംസ്ഥാനത്തു താമസിക്കുന്നതിനാൽ മകൾ വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ പതിമൂന്നുകാരനായ മകനെ അക്രമി ഉപദ്രവിച്ചില്ല. ദമ്പതികൾക്കു മറ്റൊരു മകൻ കൂടിയുണ്ട്.
ടാട്‌ലിക്കുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഒരു വർഷം മുമ്പു ബന്ധം അവസാനിപ്പിച്ചെങ്കിലും പ്രതി ശല്യം ചെയ്യൽ തുടർന്നത്രെ. ഇതിനെതിരെ രക്ഷിതാക്കൾ കോടതി ഉത്തരവു സമ്പാദിച്ചതായി പറയുന്നു. ഇതിന്റെ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നാണ് അറിയുന്നത്. വീട്ടിൽ അതിക്രമം കാട്ടുന്ന സ്വഭാവക്കാരനായിരുന്ന മിർസ ടാട്‌ലിക്കിനു കോടതി വിലക്കേർപ്പെടുത്തിയിരുന്നു. പ്രഭുവും കുടുംബവും മുംബൈയിലാണു സ്ഥിരതാമസം. റെയ്ന ബജ്പെ കറമ്പാർ സ്വദേശിനിയാണ്.