500 കോടി രൂപ നൽകിയില്ലെങ്കിൽ ബംഗളുരുവിലെ വിപ്രോ ഓഫീസുകളിൽ ജൈവ ഭീകര ആക്രമണം നടത്തുമെന്ന് ഭീഷണി. വിപ്രോയിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഈ മെയിൽ സന്ദേശം ലഭിച്ചത്. വിപ്രോയുടെ പരാതിയില്‍ സൈബർ സെൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
രമേശ് ടു @ പ്രോട്ടോൺ മെയിൽ. കോം എന്ന ഈമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. മെയ് 25നകം പണം പണം കൈമാറണം എന്നാണ് സന്ദേശത്തിൽ ഉള്ളത്. ശരീരത്തിനുള്ളിൽ കടന്നാൽ മരണം സംഭവിക്കാവുന്ന കാസ്റ്റർ ഓയിൽ വിത്തിൽ നിന്നെടുക്കുന്ന വിഷാംശമാണ് ആക്രമണത്തിന് ഉപയോഗിക്കുക എന്നും രണ്ടു ദിവസത്തിനകം സാമ്പിൾ അയച്ചു നൽകാമെന്നും സന്ദേശത്തിൽ ഉണ്ട്. വിപ്രോ ഓഫീസുകളിലെ കന്റീൻ ഭക്ഷണത്തിലൂടെയോ ശുചിമുറി വഴിയോ വിഷം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും അജ്ഞാതൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കിഴക്കൻ ആഫ്രിക്കയിലും അമേരിക്കയിലും സുലഭമായ ചെടിയാണ് കാസ്റ്റർ. ഇമെയിൽ സന്ദേശത്തിനൊപ്പം ജനുവരിയിൽ പ്രസിദ്ധീകരിച്ച രണ്ടു പത്രവാർത്തകളുടെ ലിങ്കും അയച്ചിട്ടുണ്ട്. കൊൽക്കത്തയിൽ രണ്ടു തെരുവുനായകൾ നിഗൂഢമായ രീതിയിൽ ചത്തതിനെക്കുറിച്ചുള്ള വാർത്തകളാണ് അയച്ചിരിക്കുന്നത്. സൈബർ സെൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.