ബെംഗളൂരു∙ മദ്യലഹരിയിലായ ഭാര്യയുടെ വെടിയേറ്റ് സ്വകാര്യ കമ്പനി സിഇഒ ഗുരുതരാവസ്ഥയിൽ. മൂന്നു തവണ വെടിയേറ്റിട്ടും രക്ഷപ്പെട്ടോടിയ ഭർത്താവിനെ പിന്തുടർന്ന് ആക്രമിച്ച സ്ത്രീ പിടിയിൽ. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ഹൊസൂർ റോഡിൽ വെള്ളിയാഴ്ച വൈകിട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബെംഗളൂരു ആസ്ഥാനമായ എയ്സ് പ്രോപർട്ടി മാനേജ്മെന്റ് സിഇഒ സായി റാം (53) ആണ് ആശുപത്രിയിലുള്ളത്. വെടിയുണ്ടകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടക്കുകയാണ്. കൊലപാതക ശ്രമത്തിന് ഭാര്യ ഹാംസ റാമിനെ (48) സൂര്യ നഗർ പൊലീസ് അറസ്റ്റു ചെയ്തു. 15 വർഷമായി അപ്പാർട്ട്മെന്റുകളിൽ സുരക്ഷാ ജീവനക്കാരെയും ഹൗസ്കീപ്പിങ് ജീവനക്കാരെയും നൽകുന്ന സ്ഥാപനമാണ് എയ്സ്.
തമിഴ്നാട്ടിലെ വീട്ടിൽനിന്ന് കാറിൽ ബെംഗളൂരുവിലേക്കു വരികയായിരുന്നു ദമ്പതിമാർ. അതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടായതാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നു ഡിഎസ്പി എം.ബി. ബൊറലിങ്കയ്യ പറഞ്ഞു. മകളുടെ വിവാഹത്തെച്ചൊല്ലിയായിരുന്നു കലഹം. യാത്രയ്ക്കിടെ ചന്ദാപുർ ഭാഗത്ത് ഒരു റസ്റ്ററന്റിൽ കയറി അത്താഴം കഴിച്ചു. ഭക്ഷണശേഷം ഇരുവരും മദ്യപിച്ചു. വീണ്ടും കാറിൽക്കയറിയ ഇവർ മകളുടെ വിവാഹക്കാര്യത്തെ പറ്റിയുള്ള സംസാരം തുടർന്നു.
സംസാരം കലഹത്തിലേക്കു വഴിമാറിയപ്പോൾ സായി റാമാണ് ദേഹോപദ്രവം തുടങ്ങിയത്. വാഹനം ഓടിക്കുകയായിരുന്ന ഹാംസയുടെ മുഖത്ത് സായി റാം ഇടിച്ചു. ഉടനെ യുവതി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയോടിയ സായി റാം മുമ്പിൽ നിർത്തിയിട്ടിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് ബസിൽ ചാടിക്കയറി. പിന്തുടർന്ന യുവതി ബസിനു കുറുകെ കാർ നിറുത്തി. ബസിൽ കയറി വീണ്ടും വെടിവയ്ക്കാനൊരുങ്ങി.
ബസ് യാത്രക്കാർ ബലപ്രയോഗത്തിലൂടെ ഹാംസയെ തടഞ്ഞുവയ്ക്കുകയും പൊലീസിനു കൈമാറുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സായി റാമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനാണു വെടിവച്ചതെന്നാണ് ഹാംസയുടെ മൊഴി. പൊലീസ് ഇവരിൽനിന്നു തോക്ക് കണ്ടെടുത്തു. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും കുറച്ചുകാലമായി ഒരുമിച്ചല്ല ജീവിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.