കാസര്‍കോട് കുമ്പളയില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍. പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് കണ്ടെത്തിയതിെന തുടര്‍ന്നാണ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങിയത്. അതിനിടെ പ്രതികളെത്തിയത് കാസര്‍കോട് വിദ്യാനഗറിലെ ഒരാളുടെ കാറിലാണെന്ന് കണ്ടെത്തി
കുമ്പള പൈവെളിഗെ ചേവാറിലെ വ്യാപാരി രാമകൃഷ്ണനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് സംസ്ഥാനം വിട്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മംഗളുരു അടക്കമുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അന്വേഷണ സംഘം തിരച്ചിൽ തുടരുകയാണ്. ചേവാറിലെ ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ മോഷ്ടാക്കൾ തന്നെയാണ് കൊലക്ക് പിന്നിലെന്നും പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഈ സംഘത്തിലെ മുളിയാർ സ്വദേശി ഉമ്മർ ഫാറൂഖാണ് കൊലയുടെ സൂത്രധാരനെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നത് മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നതും സംശയമുണ്ടാക്കുന്നു. കവർച്ച സംഘത്തെ പിടികൂടി പൊലീസിന് കൈമാറിയത് കൊല്ലപ്പെട്ട രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇതാണ് കൊലപതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതിനിടെ പ്രതികളെത്തിയ കാറ് പൊലീസ് തിരിച്ചറിഞ്ഞു. കാസർകോട് വിദ്യാനഗർ സ്വദേശിയുടേതാണ് വാഹനം. ഉമ്മർ ഫാറൂഖ് വാടകക്ക് നൽകിയതാണ് വാഹനനമെന്നാണ് ഉടമയുടെ മൊഴി.