ബെംഗളൂരുവിൽ നടുറോഡിൽ ഭർത്താവിനെ വെടിവെച്ചു കൊല്ലാൻ ഭാര്യയുടെ ശ്രമം. ഇരുവരും മദ്യപിച്ചു വാഹനത്തിലിരുന്നു തർക്കിക്കുന്നതിനിടെയാണ് ആക്രമണം. റോഡിലേക്ക് ഇറങ്ങിയോടിയ ഭർത്താവിനെ ഭാര്യ പിന്തുടർന്ന് ആക്രമിച്ചു.
തമിഴ്നാട്ടിലെ ഹൊസൂറിൽ നിന്നു ബെംഗളുരുവിലേക്ക് വരും വഴിയാണ് സായിറാമും ഭാര്യ ഹാംസയും തമ്മിൽ വാക്കുതർക്കം ഉണ്ടായതു. ഉച്ചഭക്ഷണത്തിനു ശേഷം ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ ഭാര്യയെ സായിറാം മർദിച്ചു. തുടർന്ന് ഹാംസ വാഹനത്തിലുണ്ടായിരുന്ന തോക്കെടുത്ത് ഭർത്താവിന് നേരെ മൂന്നുതവണ നിറയൊഴിച്ചു. വാഹനം നിർത്തി സായിറാം പുറത്തേക്കോടി ഒരു ബസിൽ കയറി.
എന്നാൽ പിന്നാലെ വാഹനവുമായെത്തിയ ഹാംസ ബസ് തടഞ്ഞു നിർത്തി ആക്രമണം തുടർന്നു. യാത്രക്കാർ ഇടപെട്ടാണ് ഇവരെ തടഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സായിറാം ചികിത്സയിലാണ്. ശരീരത്തിൽ രണ്ടിടത്തു വെടിയേറ്റിട്ടുണ്ട്. ഹാംസയെ ബസ് യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മദ്യ ലഹരിയിൽ ആയതിനാൽ ഹാംസയിൽ നിന്നു കൂടുതൽ വിവരങ്ങൾ പോലീസിന് ലഭ്യമായിട്ടില്ല.