വയനാട് അമ്പലവയലിലെ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്ന് മരിച്ച സജിനിയുടെ ഭർത്താവ് രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയാണ് സജിനിയെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനുള്ള ഒരുകാരണവും സജിനിയ്ക്കുണ്ടായിരുന്നില്ലെന്ന് മാതാവ് പറയുന്നു. മരണത്തിൽ സംശയമുണ്ട്. വിശ്രമമുറി അടയ്ക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. തൊപ്പിയും ധരിച്ചിരുന്നു. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലാണ് പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെയും സബ് കലക്ടറുടെയും സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചത്. തൂങ്ങിമരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചു. വിശ്രമമുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിരുന്നു.