ആഡംബര കാറിൽ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ കഞ്ചാവുമായി തൃശൂരുകാരായ രണ്ടു യുവാക്കൾ പാലക്കാട് വാളയാറിൽ അറസ്റ്റിലായി. ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു.
തൃശൂർ തലപ്പിള്ളി സ്വദേശി ഇരുപതുവയസുകാരൻ കോട്ടപ്പുറത്ത് അഭിജിത്ത് , എരുമപ്പെട്ടി സ്വദേശി കെ.പി. ഫൈസ് എന്നിവരാണ് ആഡംബര കാറിൽ കഞ്ചാവ് കടത്തിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു കിലോ കഞ്ചാവ്. ഇതിന് വിപണിയിൽ നാലു ലക്ഷം രൂപയിലധികം വിലമതിക്കുന്നതാണ്. സംസ്ഥാനത്തേക്കു കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണു പിടിയിലായവരെന്നും ഇവര് ഇതിനു മുൻപും സമാനമായ രീതിയിൽ കഞ്ചാവു കടത്തിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെക്പോസ്റ്റിൽ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ചു വാഹനം കടന്നുപോയെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. കർണാടക ഹൊസൂരിൽ നിന്നാണ് കൊണ്ടുവന്നത്. തൃശൂരിലെ വിദ്യാർഥികള്ക്ക് വിൽപന നടത്താനായിരുന്നു ഉദ്ദേശം. പിടിയിലായ അഭിജിത്ത് ബഹറിനിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. അവധിക്കു നാട്ടിലെത്തിയ ഇയാൾ ലഹരി കടത്തു സംഘത്തോടപ്പം ചേർന്ന് കഞ്ചാവു കടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ആറു കിലോ കഞ്ചാവും ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങളുമാണ് വാളയാറിൽ എക്സൈസ് പിടികൂടിയത്.