കോഴിക്കോട്ടെ പിങ്ക് പൊലീസിന് വരുന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും മദ്യപാനികളായ ഭർത്താക്കൻമാരുടെ ഉപദ്രവം സഹിക്കാൻ വയ്യാത്ത ഭാര്യമാരുടേതാണ്. രാത്രി വൈകിയും സമാനമായ കോളുകളുടെ എണ്ണം കൂടിയതോടെ പിങ്ക് പൊലീസിന്റെ ഡ്യൂട്ടി രാവും പകലുമാക്കി വർധിപ്പിച്ചു.
വനിതകളുടെ സുരക്ഷയ്ക്കാണ് കേരള പൊലീസ് പിങ്ക് പൊലീസിനെ അവതരിപ്പിച്ചത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ. ബസ് സ്റ്റാൻഡുകളിലും റയിൽവേ സ്റ്റേഷനുകളിലും പൊതുനിരത്തുകളിലും സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ നേരിടുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, പിങ്ക് പൊലീസിന് വരുന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും ഭർത്താക്കൻമാരുടെ മദ്യപാന ശല്യത്തിൽ പൊറുതിമുട്ടുന്ന ഭാര്യമാരുടേതാണ്. പലപ്പോഴും ഫോൺ കിട്ടിയ ഉടനെ പിങ്ക് പൊലീസ് വീട്ടിൽ എത്തും.
വനിതാ പൊലീസിനെ കണ്ട ഉടനെ പല ഭർത്താക്കൻമാരും സാധാരണനിലയിലാകും. ബോധം നഷ്ടപ്പെട്ടവരെ കയ്യോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു പതിവ്. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരുന്നു നിലവിലെ ഡ്യൂട്ടി. ഇനി മുതൽ രാത്രിയിലും പിങ്ക് പൊലീസിന്റെ സേവനം ലഭ്യമാകും. രാത്രികാലങ്ങളിൽ പിങ്ക് പൊലീസിനെ തേടിയുള്ള ഫോൺ കോളുകൾ കൂടുന്നതാണ് കാരണം. ഡി.ജി.പിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സേവനം വിപുലമാക്കിയത്.