കാസർകോട് കുമ്പളെ പെർമുദയിൽ വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. നേരത്തെ പെർമുദയിലെ ഭണ്ഡാര കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഈ കേസില പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട രാമകൃഷ്ണൻ
മാസങ്ങൾക്ക് മുമ്പ് പെർമുദയിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നാലംഗ സംഘം കവർച്ച നടത്തിയിരുന്നു. ബഹളം കേട്ട ഓടികൂടിയ നാട്ടുകാർ കള്ളൻമാരെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചതിന് ശേഷമായിരുന്നു പൊലീസിന് കൈമാറിയത്. ഇവർ ഈയിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഈ കേസിലെ പ്രതികളിൽ ഒരാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് സൂചന കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോൺ കഴിഞ്ഞ രണ്ടുദിവസമായി സ്വിച്ച് ഓഫാണെന്നതും സംശയം വർധിപ്പിക്കുന്നു. കവർച്ച കേസിലെ മറ്റുപ്രതികളെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് കൊലയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ വിട്ടയച്ചു.
കൊലയാളി സംഘത്തിൽ നാലു പേർ ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളാണ് കടിയിൽ കയറി മാങ്ങ ആവശ്യപ്പെട്ടതും എടുത്ത് നൽകുന്നതിനിടെ പിറകിൽ നിന്നും വെട്ടിവീഴ്്ത്തിയതും. അതിനിടെ കൊല്ലപ്പെട്ട രാമകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയതിന് ശേഷം വീട്ട് വളപ്പിൽ സംസ്കരിച്ചു