ഒടുവിൽ കൊച്ചിയിൽ സാത്താനും ‘വ്യാജൻ’. സാത്താൻ സേവയെന്ന പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങൾ തലപൊക്കിത്തുടങ്ങിയതായി പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
പഴയ ‘സാത്താൻമാർ’ പോയി; പക്ഷേ...
പത്തു വർഷം മുൻപാണു സാത്താൻ സേവയെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള, വഴിവിട്ട ആചാരങ്ങൾ ചില കേന്ദ്രങ്ങളിൽ രഹസ്യമായി നടന്നിരുന്നു. ദേവാലയങ്ങളിലെ ആരാധനാ വസ്തുക്കൾ മോഷ്ടിക്കപ്പെടാൻ തുടങ്ങിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.യുവതീ–യുവാക്കളുടെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണങ്ങളും ഇത്തരം ചില ഗ്രൂപ്പുകളിലാണ് അവസാനിച്ചത്. 2008ൽ കൊച്ചി നഗരത്തിലെ എട്ടു സാത്താൻസേവാ കേന്ദ്രങ്ങൾ രഹസ്യ പൊലീസ് സേന കണ്ടുപിടിച്ചിരുന്നു.
നഗരത്തിലെ അറിയപ്പെടുന്ന പലരും ഇത്തരം കൂട്ടായ്മകളിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പൊലീസ് പക്ഷേ, പുറത്തുവിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസെടുക്കാൻ കഴിയുന്ന തരത്തിൽ പരാതികളൊന്നും ഇല്ലാതിരുന്നതിനാൽ മുന്നറിയിപ്പു നൽകി പൊലീസ് മടങ്ങി.പൊലീസിന്റെ മുന്നറിയിപ്പോടെ പല കേന്ദ്രങ്ങളും അടച്ചുപൂട്ടി. ചിലർ താവളം വിദൂര ഇടങ്ങളിലേക്കു മാറ്റി. വലിയ ബഹളങ്ങളില്ലാതെ ‘സാത്താൻ’ കൊച്ചി നഗരത്തെ വിട്ടുപോയെന്നു കരുതിയപ്പോഴാണ് ‘വ്യാജ’ സാത്താൻ സേവക്കാരുടെ കടന്നുവരവ്.
വഴിവിട്ട ഇടപാടുകളുടെയും ലഹരിയുടെയും പുതിയ കഥകൾകൂടി ഇതിനൊപ്പം പുറത്തുവരുന്നുണ്ട്.ഡിജെ പാർട്ടികളുടെ അറിയിപ്പു പോലെ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ പതിച്ച് ‘സാത്താൻ സേവ’യെ ഇവന്റുകളാക്കി മാറ്റുകയാണ് പുതുമുറക്കാർ.
സാത്താൻ വരവ് വിദേശത്തുനിന്ന്
സാത്താൻ സേവ വിദേശത്തുനിന്ന് എത്തി പ്രചാരം നേടിയ ദുരാചാരമാണ്. ദൈവവുമായുള്ള പോരിൽ പറുദീസ നഷ്ടപ്പെട്ട ലൂസിഫർ എന്ന തിരസ്കൃത മാലാഖയാണു സാത്താൻ. ആ പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തിൽ ഭൂമിയിലെ മനുഷ്യരെ കൂടെ നിർത്താൻ ലൂസിഫർ ഇന്നും വലിയ ഒരുക്കങ്ങൾ നടത്തുന്നതായാണു ചിലരുടെ വിശ്വാസം. ലോകത്തു തിന്മ വിതച്ച് അതിന്റെ ഫലം കൊയ്യാൻ കാത്തിരിക്കുന്ന ലൂസിഫറിനെ പുകഴ്ത്താനും ദൈവത്തെ ഇകഴ്ത്താനും തയാറാവുന്നവരെ സാത്താൻ മനസ്സറിഞ്ഞ് അനുഗ്രഹിക്കുമെന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു.
സാമ്പത്തിക വളർച്ച, തൊഴിൽ രംഗത്തെ ഉന്നതി, ശത്രുനാശം എന്നിവയാണു ലൂസിഫറിന്റെ വാഗ്ദാനങ്ങൾ. ദൈവവുമായി ബന്ധപ്പെടുത്തി ആരാധിക്കപ്പെടുന്ന വസ്തുക്കളെ അപമാനിക്കുക എന്നതാണു സാത്താൻ സേവയുടെ കാതൽ. അത് എത്രമാത്രം മോശമായി ചെയ്യാമോ ലൂസിഫർ അത്രകണ്ടു സംതൃപ്തനാവുമെന്നു സേവക്കാർ വിശ്വസിക്കുന്നു.
വിദേശ രാജ്യങ്ങളിൽ ഇത്തരം സേവകൾക്കു വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതവും വേഷ സംവിധാനങ്ങളും സാത്താൻ പ്രാർഥനകളും നിലവിലുണ്ട്. പ്രാർഥന തലതിരിച്ചു ചൊല്ലുക, ദൈവത്തെ അഭിസംബോധന ചെയ്യുന്ന ഇടങ്ങളിൽ സാത്താനെ അഭിസംബോധന ചെയ്യുക തുടങ്ങിയ രീതികളാണു കേരളത്തിൽ ഉപയോഗിക്കുന്നത്.
ലഹരിയിൽ വീഴാൻ കുറുക്കുവഴി
യഥാർഥ സാത്താൻ സേവയിൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാറില്ല. പകരം അതെല്ലാം ലൂസിഫറിനു സമർപ്പിച്ചുകൊണ്ട് പ്രാർഥിക്കുന്നതാണു രീതി. ഇതേപ്പറ്റി അറിയാത്ത യുവാക്കളാണ് ലഹരി റാക്കറ്റുകൾ സംഘടിപ്പിക്കുന്ന ഇന്നത്തെ ‘വ്യാജ’ സേവകളിൽ പങ്കെടുക്കുന്നത്. കറുപ്പും ചുവപ്പുമാണ് ഇത്തരം സേവാ കേന്ദ്രങ്ങളിലെ നിറങ്ങൾ.
ചുവരുകൾ, വസ്ത്രങ്ങൾ, എന്നിവയുടെ നിറങ്ങൾ ഇതാണ്. മങ്ങിയ ചുവന്ന വെളിച്ചത്തിൽ ലഹരിയുടെ പുക നിറയ്ക്കും. പിന്നെ സംഗീതം. വശീകരിക്കുന്ന ഇത്തരം അന്തരീക്ഷമാണു തങ്ങളെ ആകർഷിച്ചതെന്നു പിന്നീടു ചികിത്സ തേടി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ പല യുവതീ യുവാക്കളും ഡോക്ടർമാരോടു തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരു യുവാവിന്റെ അനുഭവം
സാത്താൻ സേവയെ വികൃതമായി അനുകരിച്ചു നഗരത്തിൽ ലഹരി പാർട്ടികൾ അരങ്ങേറാൻ തുടങ്ങിയതായാണു വിവരം. നേരിട്ടു കേൾക്കാം, ഒരു യുവാവിനു പറയാനുള്ളത്. ‘‘കോഴിക്കോടു സ്വദേശിയാണ് ഞാൻ. ഇടപ്പള്ളിയിലെ പാർപ്പിട സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ വാടക പങ്കിട്ടാണു രണ്ടുവർഷമായി താമസിക്കുന്നത്. നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സായാഹ്ന കോഴ്സിനു പഠിക്കുന്നുമുണ്ട്.കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് ഒപ്പം താമസിക്കുന്നത്.
ഇതിലൊരാളുടെ ജന്മദിന പാർട്ടി അപ്പാർട്മെന്റിൽ കഴിഞ്ഞ വർഷം നടത്തി. അയാളുടെ സുഹൃത്തുക്കളായ എട്ടുപേർ കൂടി വന്നു, മൂന്ന് യുവതികളും അഞ്ച് യുവാക്കളും.ആദ്യഘട്ടത്തിൽ ആതിഥേയന്റെ റോളിലായിരുന്നു ഞാൻ. പിന്നെ അവരുടെ പ്രേരണയിൽ ഞാൻ ഗിറ്റാർ വായിച്ചു പാടാൻ തുടങ്ങി. അതിഥികളും ഒപ്പം ചേർന്നു. രാത്രി രണ്ടു വരെ പാട്ടും ആട്ടവുമായി തുടർന്നു. ഉറങ്ങിയതു പോലും അറിഞ്ഞില്ല. പിറ്റേന്നു രാവിലെ ഉണരാൻ വൈകി. ഓഫിസിലെത്താനുള്ള തിരക്കായിരുന്നു പിന്നീട്. രാത്രി വൈകി ജോലിയും ക്ലാസും കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു മുറിയാകെ അലങ്കോലമായി കിടക്കുന്നതു ശ്രദ്ധിച്ചത്.
എല്ലാം അടുക്കി ഒതുക്കി വയ്ക്കുന്നതിനിടയിൽ കണ്ട വികൃതമാക്കപ്പെട്ട ഒരു വേദപുസ്തകം എന്നെ ഞെട്ടിച്ചു.മുറിയാകെ പരിശോധിച്ചതോടെ സംശയം കൂടുതൽ ബലപ്പെട്ടു. അന്നു രാത്രി സുഹൃത്തിനോടു കാര്യം തിരക്കി. ‘നീ കിടന്നുറങ്ങിയില്ലേ, അവരെല്ലാം സേവ കഴിഞ്ഞാണു പോയതെ’ന്നു മറുപടി കിട്ടി. പിന്നീട് കൂട്ടായ്മകൾ പല തവണ ആവർത്തിച്ചു. ഒരു കൗതുകത്തിനു തുടങ്ങിയ സഹകരണം എന്നെ ഒടുവിൽ ലഹരിക്ക് അടിമയാക്കി. വെറുതെ ഇരുന്നു ലഹരിമരുന്നടിച്ചിട്ട് എന്തുരസം, എന്തെങ്കിലും ആക്റ്റിവിറ്റി വേണ്ടേ എന്ന ചോദ്യം മറ്റു മോശം കാര്യങ്ങളിലേക്കും നയിച്ചു.
മറ്റൊരിക്കൽ, 25 പേരുടെ വലിയ സംഘമായി മൂന്നാറിനടുത്ത ഒറ്റപ്പെട്ട ഒരു ഹോം സ്റ്റേ വാടകയ്ക്കെടുത്തായിരുന്നു പരിപാടികൾ. സംഘാടകനായ കൊച്ചി സ്വദേശിയെ ആദ്യമായി നേരിൽ കാണുന്നതവിടെയാണ്. കൊച്ചിയിലെ ലഹരിക്കച്ചവടത്തിനു ചുക്കാൻ പിടിക്കുന്നത് ഇയാളാണെന്നറിഞ്ഞു.അന്നത്തെ ‘സാത്താൻ സേവ’യ്ക്കു നേതൃത്വം നൽകിയത് ഇയാളാണ്. പ്രത്യേകതരം കറുത്ത നീളൻ വേഷവും ചുവന്ന തലപ്പാവും ധരിച്ചാണ് ഇയാളെത്തിയത്. കഞ്ചാവും കൊക്കെയ്നുമാണ് അന്നവിടെ വിളമ്പിയത്. ഇത്തരം പരിപാടികൾക്കൊന്നും ഭക്ഷണം അധികമായി കാണാറില്ല.
പഴങ്ങളോ ബ്രെഡോ കാണും. ലഹരിയും അസാന്മാർഗിക നടപടികളുമാണ് അവിടെ നടക്കുക. അറിയാതെ ഞാനും അതിലെല്ലാം പങ്കുകാരനായിട്ടുണ്ട്. ഒടുവിൽ ലഹരി മോചന കേന്ദ്രത്തിൽ അഭയം പ്രാപിച്ചാണു ജീവിതത്തിലേക്കു തിരിച്ചുവന്നത്. ആ സംഘത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഒരു വർഷം മുൻപ് കാണാതായി. ആ കുട്ടി ഇതുവരെ തിരിച്ചുവന്നിട്ടില്ല.
ഗോവയിലും മുംബൈയിലും കണ്ടതായി ബന്ധുക്കൾക്കു വിവരം കിട്ടി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.അന്നു കൂടെ താമസിച്ചിരുന്ന മറ്റു രണ്ടുപേരുടെയും ജീവിതവും തകർന്ന നിലയിലാണ്. ഒരാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു ദീർഘകാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നല്ലൊരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന രണ്ടാമന് ആ ജോലി നഷ്ടപ്പെട്ടു.