കോഴിക്കോട് കൊയിലാണ്ടിയിൽ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസെപ്ക്ടറെ മുഖത്തിടിച്ച് പരുക്കേൽപ്പിച്ചു. പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അക്രമം. മൂന്നു പ്രതികളും ഒളിവിലാണ്.
കൊയിലാണ്ടി കരുവാന്‍സ് ഡ്രൈവിങ് സ്കൂളാണ് പ്രതിക്കൂട്ടിൽ. ഡ്രൈവിങ് സ്കൂളിന്റെ നടത്തിപ്പുകാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജി കെ. രാജും തമ്മിൽ തർക്കമുണ്ടായി. ഡ്രൈവിങ് സ്കൂളിന്റെ പുതിയ വണ്ടി രജിസ്റ്റർ ചെയ്യാൻ ടെസ്റ്റ് ഗ്രൗണ്ടിൽ പറ്റില്ലെന്ന് എ.എം.വി.ഐ. പറഞ്ഞു. പൊതുജനങ്ങൾ വാഹനം രജിസ്റ്റർ ചെയ്യുന്ന ഭാഗത്തേയ്ക്കു കൊണ്ടുവരാൻ നിർദ്ദേശിച്ചു. ഇതേചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ഉദ്യോഗസ്ഥനു നേരെ കയ്യേറ്റശ്രമമുണ്ടായി. ഇക്കാര്യം, മേലുദ്യോസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽക്കയറിയ മൂന്നു പേർ താക്കോൽക്കൂട്ടം ഉപയോഗിച്ച് മുഖത്തിടിച്ച് പരുക്കേൽപിച്ചു.
ഡ്രൈവിങ് സ്കൂളിന്റെ നടത്തിപ്പുകാരായ സത്യൻ. ഷൈജു, അഭിജിത്ത് എന്നിവർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.