ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെബ്ടാക്സി കമ്പനി ഓലയ്ക്കെതിരെയും കേസെടുക്കും. കേസിൽ തെളിവു നശിപ്പിക്കാൻ കമ്പനി ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. 28നു പുലർച്ചെ രണ്ടേകാലോടെ കോറമംഗലയിൽ നിന്നു ബേഗൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എളുപ്പവഴിയുണ്ടെന്നു പറഞ്ഞ് ഡ്രൈവർ മറ്റൊരു റോഡിലൂടെ പോവുകയും വിജനമായ സ്ഥലത്തെത്തിയപ്പോൾ കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.
കാറിൽ രേഖപ്പെടുത്തിയ ഡ്രൈവറുടെ വിലാസത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ രവികുമാർ എന്നയാളെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാൽ രണ്ടുമാസം മുൻപ് ജോലി വിട്ടുവെന്ന് ഇയാൾ പറഞ്ഞതോടെ കാറുടമ നവീൻ രാജ്പുതിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രവികുമാറിന്റെ പേരിൽ ഇമ്രാൻഖാൻ എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്നു വ്യക്തമായത്. ഡ്രൈവർ മാറിയതായി നവീനോ ഓലയോ അറിയിച്ചില്ലെന്നും സംഭവത്തിൽ ഓലയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.