എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തിൽ ആറു വിദ്യാർഥികളെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം. ആയുധം കണ്ടെടുത്ത മുറിയിൽ താമസിച്ചിരുന്നവരെയാവും ചോദ്യം ചെയ്യുക. അതേസമയം പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി കൊടുക്കാൻ കോളജ് കൗൺസിലും തീരുമാനിച്ചു.
കോളജ് ക്യാംപസിനുള്ളിൽ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പർ മുറിയിൽ നിന്നാണ് വടിവാളും, കമ്പിവടികളും, ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തത്. ഈ മുറിയിൽ താമസിച്ചിരുന്ന ആറ് പേരെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചത്.ഇവരറിയാതെ ആയുധങ്ങൾ ഹോസ്റ്റലിൽ എത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ് തീരുമാനം. എറണാകുളം ജില്ലയ്ക്കു പുറത്തുള്ള ഇവരെ ഉടൻ സെൻട്രൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും.
റെയ്ഡിനിടെ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ എസ് എഫ് ഐ നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ കോളജ് കൗൺസിൽ യോഗം തീരുമാനിച്ചു. പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥികളിരുവരും മുമ്പ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച കേസിലും പ്രതികളാണ്. ഈ സംഭവത്തിൽ സസ്പെൻഷൻ നിലനിൽക്കെയാണ് വീണ്ടും ഇവർ ക്യാംപസിൽ പ്രവേശിച്ചതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി കൗൺസിൽ യോഗം വിലയിരുത്തി. അതേസമയം ആയുധം കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സി പി എം അനുകൂല കോളജ് അധ്യാപക സംഘടനയായ എ കെ ജി സി ടി യും ആവശ്യപ്പെട്ടു.