ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കാവൽക്കാരനെ കൊലപ്പെടുത്തിയശേഷം കവർച്ചാ സംഘം സ്വർണവും വജ്രവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ കവർന്നതായി പൊലീസ് സ്ഥിരീകരിച്ചു. നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കു പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം സേലം ശെൽവപാളയത്തെ ജ്വല്ലറിയിൽ നിന്ന് കണക്കിൽപ്പെടാത്ത നൂറ്റിഎൺപതു പവൻ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടനാട് ബംഗ്ളാവിൽ നിന്ന് സ്വർണവും വജ്രവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായി നീലഗിരി പൊലീസാണ് സ്ഥിരീകരിച്ചത്.
നഷ്ടപ്പെട്ട ആഭരണങ്ങളുടെ കണക്കു പരിശോധിച്ചു വരികയാണ്. ബംഗ്ലാവിലുളള വസ്തുക്കളെക്കുറിച്ച് അറിയാവുന്ന ശശികലയിൽ നിന്ന് വിവരങ്ങളെടുത്ത് നഷ്ടപ്പെട്ടവ തിട്ടപ്പെടുത്താനാണ് പൊലീസ് നീക്കം. കേസിലെ ഒന്നാം പ്രതി കനകരാജിന്റെ അപകടമരണം അന്വേഷിക്കുന്നതിൽ ആത്തൂർ പൊലീസിന് വീഴ്ചയുണ്ടായെന്നാണ് മറ്റൊരു റിപ്പോർട്ട്. അപകടം നടന്നത് രാവിലെ എട്ടുമണിക്കല്ലെന്നും അർധരാത്രിയിലാണെന്നും അന്വേഷണസംഘം കണ്ടെത്തി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ആത്തൂർ സിെഎ ഭാസ്കർ ബാബുവിനെ സ്ഥലം മാറ്റിയിട്ടുണ്ട്്.
അതേസമയം കനകരാജിന്റെ സേലത്തെ വീട്ടിലും ആത്തൂരിലെ ബന്ധു വീടുകളിലും പൊലീസ് പരിശോധന നടത്തി. സേലം ശെൽവപാളയത്തെ ജ്വല്ലറിയിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത 180 പവൻ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിർത്തിയിൽ ക്വട്ടേഷൻ സംഘത്തിലെ പ്രതികളെ പിടികൂടാതെ വിട്ടയച്ചതിന് ചെക്പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും നടപടിയുണ്ടാകും.