അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ. ശൈലജയെ വനിത ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ശൈലജയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. കൂട്ടുപ്രതി ഡോ. വി.കെ. രാജനെ കോടതി ഉത്തരവുപ്രകാരം ആശുപത്രി സെല്ലിലേക്ക് മാറ്റി. കഴിഞ്ഞദിവസമാണ് മരുന്ന് വാങ്ങിയതിലെ ക്രമക്കേട് ചൂണ്ടികാട്ടി മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാരായ വി.കെ.രാജനും , കെ.ശൈലജയ്ക്കും അഞ്ചു വർഷം തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്.
പ്രതികളുടെ ആശുപത്രിവാസത്തിൽ അസ്വാഭികത തോന്നിയ കോടതി ഇവരുടെ രോഗവിവരം കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീ ചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരോട് നിർദേശിക്കുകയായിരുന്നു. കെ.ശൈലജയ്ക്ക് ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ട രോഗങ്ങളില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്ണിച്ചിരുന്നു. തുടർന്നാണ് ഇവരെ ജയിലിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചത്.കൂട്ടു പ്രതിയായ വി.കെ.രാജന് ഹൃദയസംബന്ധമായ ചില പ്രശ്നങ്ങളുണ്ടെന്നും എന്നാൽ ഐ.സി.യുവിൽ കഴിയേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് ഇയാളെ മെഡിക്കൽ കോളജിലെ സെല്ലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.
വി.കെ.രാജന് നാളെ ആൻജിയോഗ്രാം ചെയ്തശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ കേസ് പരിഗണിച്ച കോടതി ഇവരെ ചികിൽസിച്ച ഡോക്ടർമാർക്കെതിരെയും , ജയിലിലേക്ക് കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയു നടപടി സൂചന നൽകിയിരുന്നെങ്കിലും ,വിശദമായ റിപ്പോർട്ട് വന്നശേഷം തീരുമാനം പറയാനായി മാറ്റിവെച്ചു. ജയിലിലേക്ക് കൊണ്ടും പോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന പ്രതികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.