കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി മലപ്പുറം വണ്ടൂരിൽ രണ്ടു പേര്‍ പിടിയിൽ. മലപ്പുറം ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ കച്ചവടം. മഞ്ചേരി നെല്ലികുത്ത് സ്വദേശിയും, മൈസൂരുവില്‍ സ്ഥിര താമസക്കാരനുമായ എരിക്കുന്നന്‍ അബ്ദുറഹ്മാന്‍, കൊടുവള്ളി പൂത്തൂര്‍ ആലിന്‍തറ സൈനുല്‍ ആബിദ് എന്നിവരെയാണ് കാളികാവ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
എക്‌സൈസ് ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ പോരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് വാനുമായി സംഘം പിടിയിലായത്. മലപ്പുറം,പെരിന്തല്‍മണ്ണ,താമരശ്ശേരി, ഭാഗങ്ങളിലെ വിതരണക്കാര്‍ക്കെത്തിച്ചു നല്‍കാനാണ് കഞ്ചാവു കൊണ്ടു പോയിരുന്നത്. മൈസൂരുവില്‍ സിദ്ധനായും,മന്ത്രവാദിയായുമെല്ലാം തട്ടിപ്പു നടത്തി വന്ന അബ്ദുറഹ്മാന്‍ കഴിഞ്ഞ ജൂലായില്‍ വൈത്തിരി പോലീസില്‍ ഒന്നര കിലോ കഞ്ചാവുമായി പിടിയിലായിരുന്നു
കുഴല്‍പണ ഇടപാട് സംഘത്തിലെ പ്രധാനിയായ സൈനുല്‍ ആബിദീന്‍ ഇടക്കാലത്ത് ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ചുവടു മാറ്റിയത്. ബന്ധു കൂടിയായ അബ്ദു റഹ്മാനൊപ്പം കൂടി കൂടുതല്‍ ലാഭകരമായ കഞ്ചാവു കച്ചവടത്തിലേക്കിറങ്ങുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.