തന്റെ ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയിരുന്ന സ്കൂൾ വിദ്യാർഥിനികളുടെ അർധനഗ്ന ചിത്രങ്ങളും വിഡിയോയും അവരറിയാതെ മൊബൈൽ ഫോണിൽ സ്ഥിരമായി പകർത്തിക്കൊണ്ടിരുന്ന അധ്യാപകൻ അറസ്റ്റിൽ. കവടിയാർ ആർ.പി.ലെയ്നിൽ ട്യൂഷൻ സെന്റർ നടത്തിയിരുന്ന അരുൺ കുമാറാണു മ്യൂസിയം പൊലീസിന്റെ പിടിയിലായത്. കുട്ടികളുടെ മേശയ്ക്കടിയിലും മറ്റുമായി രഹസ്യക്യാമറ വച്ചാണ് ഇയാൾ ചിത്രങ്ങൾ എടുത്തിരുന്നതെന്നു പൊലീസ് അറിയിച്ചു.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും അർധനഗ്ന ചിത്രങ്ങളും വിഡിയോയും അടങ്ങിയ കംപ്യൂട്ടറും മൊബൈൽ ഫോണുകളും ഇയാളുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. 18 വർഷമായി ഇയാൾ ട്യൂഷൻ മേഖലയിൽ പ്രവർത്തിക്കുകയാണ്. താനുമായി സൗഹൃദമുണ്ടാക്കി ചില ചിത്രങ്ങൾ എടുത്തശേഷം അതുപയോഗിച്ചു ബ്ലാക്മെയ്ൽ ചെയ്യുകയാണെന്ന നന്തൻകോട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും ആഷിഖ് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണു സ്ത്രീകളെ ഇയാൾ വലയിലാക്കിയിരുന്നതെന്നു പൊലീസ് അറിയിച്ചു. സുപരിചിതനല്ലാത്ത ഒരു ഹിന്ദി സീരിയൽ താരത്തിന്റെ ചിത്രമാണു പ്രൊഫൈൽ ആയി ഇട്ടിരുന്നത്. വീട്ടമ്മമാരും ഉദ്യോഗസ്ഥകളും വിദേശ വനിതകളുമെല്ലാം വലയിൽ കുരുങ്ങിയിരുന്നു. മ്യൂസിയം സിഐ ദിനിലിന്റെ നേതൃത്വത്തിൽ എസ്ഐ: ജി.സുനിൽ, ജോസ് കുര്യൻ, ചന്ദ്രബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.