മലപ്പുറം അങ്ങാടിപ്പുറം പരിയാപുരത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ കവർച്ച നടത്തിയ കേസിൽ മൂന്നംഗ സംഘം പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഇവർ നേരത്തേയും നിരവധി മോഷണങ്ങൾ നടത്തിയതായി പോലീസ് പറഞ്ഞു.
അങ്ങാടിപ്പുറത്തെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പെരിന്തൽമണ്ണ സൈബർ സെൽ നടത്തിയ നീക്കമാണ് വിജയം വരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ കാട്ടാക്കട കുന്നത്ത് വിളക്കത്ത് വീട്ടിൽ മഹേഷ്, ഉച്ചക്കടവ് വിളാകം ജെ.കെ.ഭവനിൽ ജിജിൻ , മണക്കാട് ആറ്റുകാൽ വലിയവിളാകം പുത്തൻ വീട്ടിൽ നവീൻ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.സംഘം മോഷണം നടത്തിയ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാനായത്.
പരിയാപുരത്ത് സൈനബാബീവിയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന സംഘം വീട്ടുപകരണങ്ങളടക്കം വിലകൂടിയ വസ്‌തുക്കൾ മോഷ്ടിക്കുകയായിരുന്നു. ഒരുമാസക്കാലമായി മേഖലയിൽ ജെ.സി.ബി ഓപ്പറേറ്റർമാരായി ജോലിചെയ്യുകയായിരുന്ന പ്രതികൾ ആസൂത്രിതമായാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതേ സംഘം നേരത്തേയും ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി പ്രതികൾ സമ്മതിച്ചു.പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Advertisement