കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരന്റെ പക്കൽ നിന്ന് അരക്കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികളെ തിരിച്ചറിയാനായില്ല. രാമനാട്ടുകര മുബാറക് ജ്വല്ലറിയിലെ ജീവനക്കാരന്റെ പക്കൽനിന്ന് പട്ടാപകൽ സ്വർണം തട്ടിയെടുത്തത് സ്ഥിരം പോക്കറ്റടിക്കാരാണെന്നാണ് സൂചന. കഴിഞ്ഞ പതിനേഴിന് മലപ്പുറത്തുനിന്ന് കോഴിക്കോട്ടേയ്ക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് കയറിയ യാത്രക്കാരൻ ഗഫൂറിന്റെ ബാഗിൽ ഒന്നേമുക്കാൽ കിലോ സ്വർണമുണ്ടായിരുന്നു.
ജ്വല്ലറിയിലെ ആഭരണങ്ങൾ മുദ്രവയ്ക്കാൻ കോഴിക്കോട് പാളയത്തേയ്ക്കു കൊണ്ടുവരുന്നതിനിടെയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് പുതിയബസ് സ്റ്റാൻഡിന് സമീപത്താണ് ബസിറങ്ങിയത്. ബാഗ് തുറന്നപ്പോൾ സ്വർണമില്ല. ബാഗിൽ സ്വർണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലും പിൻതുടർന്നിരിക്കാമെന്ന് നിഗമനത്തിൽ പൊലീസ് ആദ്യം അന്വേഷണം തുടങ്ങി. ഇതിനിടെ, ബസ് സ്റ്റാൻഡിലെ സ്ഥിരം പോക്കറ്റിക്കാർക്ക് ഇതിൽ പങ്കുണ്ടെന്ന് സൂചന ലഭിച്ചു. ഏകദേശം നാൽപതോളം കുറ്റവാളികളെ ചോദ്യംചെയ്തെങ്കിലും തുമ്പു ലഭിച്ചില്ല.
സമീപത്തെ, കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടും ഗുണമുണ്ടായില്ല. സ്വർണാഭരണങ്ങളിൽ മുദ്രവയ്ക്കുന്ന നിരവധി സ്ഥാപനങ്ങൾ കോഴിക്കോട് പാളയത്തുണ്ട്. ഇവിടേയ്ക്കു വരുന്ന ജ്വല്ലറി ജീവനക്കാരെ നിരീക്ഷിക്കുന്ന ക്രിമിനൽ സംഘങ്ങളുണ്ട്. നേരത്തെ, പലതവണ ഇത്തരം സംഘങ്ങൾ സ്വർണം തട്ടിയെടുത്തിട്ടുമുണ്ട്. സംഭവസ്ഥലത്തെ മൊബൈൽ ടവറുകൾക്കു കീഴിലെ നമ്പറുകൾ സ്വരൂപിച്ചും അന്വേഷിക്കുന്നുണ്ട്.
Advertisement