മലപ്പുറം തിരുരങ്ങാടിയില്‍ താമസിച്ചിരുന്ന അമ്മയും മൂന്നു മക്കളും ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഭര്‍തൃപീഡനമാണ് മരണത്തില്‍ കലാശിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. കൂട്ട മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി.
കഴിഞ്ഞ മാസം 21നാണ് കോഴിക്കോട് അലത്തൂർ റയിൽവേ സ്റ്റേഷനടുത്ത് അമ്മ ഭാവനയേയും മക്കളായ ഐശ്വര്യ, നന്ദിനി, വിസ്മയ എന്നിവരേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ഭാവനയേയും മക്കളേയും ഭർത്താവ് രാജേഷ് ഇടക്കിടെ മദ്യപിച്ചു വന്നു മർദിച്ചിരുന്നൂവെന്ന് ഭാവനയുടെ ഉമ്മ
ആയിഷ പറയുന്നു.
പ്രയാസങ്ങൾ ഉണ്ടായിരുന്നൂവെങ്കിലും മൂന്നു മക്കളേയുമായി ഭാവന ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് ഉമ്മയുടെ ഉറച്ച
വിശ്വാസം. ട്രെയിൻ തട്ടിയെന്ന് പറയുന്നുണ്ടെങ്കിലും നാലു പേരുടേയും മൃതദേഹത്തിൽ പരുക്കുകളില്ലായിരുന്നു. മൃതദേഹങ്ങൾ അടുത്തടുത്ത് കിടന്നതിലും ദുരുഹതയുണ്ടെന്ന് പറയുന്നു.
മൂന്നു വിദ്യാർഥികളേയും പഠിപ്പിക്കുന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റിക്ക് രൂപം
നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട്് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി കാത്തിരിക്കുകയാണ് ആക്ഷൻ കമ്മിറ്റി.