തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കൊടനാട് ബംഗ്ലാവ് കവർച്ചക്കേസിലെ മുഖ്യപ്രതി കനകരാജ് കൊല്ലപ്പെട്ട വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. അപകടസ്ഥലം സന്ദർശിച്ചപ്പോൾ സംശയങ്ങളുയർന്നെന്നും പൊലീസ് മനപ്പൂർവം പോസ്റ്റ്മോർട്ടം വൈകിപ്പിച്ചതു ദുരൂഹമാണെന്നും സഹോദരൻ ധനപാൽ പറഞ്ഞു.
എന്നാൽ, ഗൂഢാലോചനാവാദം തള്ളിയ പൊലീസ് സ്വാഭാവിക അപകടമാണെന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ്. രണ്ടാം പ്രതി കെ.വി.സയന്റെ ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹത ഇല്ലെന്നാണു പൊലീസ് നിഗമനം.
ഇരുവരുടെയും കഴുത്തിൽ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് വാഹനാപകടത്തിൽ സംഭവിച്ചതാകാമെന്നാണു തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതേസമയം വിനുപ്രിയയുടെയും നീതുവിന്റെയും ശരീരത്തിലും അപകടത്തിൽപെട്ട കാറിലും രക്തക്കറകൾ ഇല്ലെന്നതു ദുരൂഹത വർധിപ്പിക്കുന്നു. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ദുരൂഹതയുടെ സൂചനകൾ
∙ കനകരാജിന്റെ മരണം: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ, പക്ഷേ സ്വാഭാവിക അപകടമെന്നു പൊലീസ്.
∙ വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലെ മുറിവുകൾ അപകടത്തിൽ സംഭവിക്കാവുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙ ഇരുവരുടെയും ശരീരത്തിലും അപകടത്തിൽപ്പെട്ട കാറിലും രക്തക്കറകൾ ഇല്ല.
∙ മുഖ്യമന്ത്രി പളനിസാമിക്കെതിരെ കനകരാജിന്റെ സഹോദരൻ; പളനിസ്വാമി പാർട്ടി സേലം ജില്ലാ സെക്രട്ടറിയായപ്പോൾ കനകരാജിന് ജോലി നഷ്ടപ്പെട്ടു.
∙ കനകരാജ് പുലർച്ചെ ബൈക്കിൽ ആത്തൂരിലേക്ക് പോയത് ഫോൺ സന്ദേശത്തെ തുടർന്ന്; ഫോൺ കണ്ടെത്താനായിട്ടില്ല.
∙ കൊടനാട് ബംഗ്ലാവിൽ കവർച്ച നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് കനകരാജും സയനും കേരളത്തിലെത്തി.
കനകരാജ് (36) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സേലം സ്വദേശി റഫീക്കിനെ (34) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ക്വട്ടേഷൻ സംഘാംഗമാണ്. ഫോൺ സന്ദേശത്തെ തുടർന്നു കനകരാജ് പുലർച്ചെ ബൈക്കിൽ ആത്തൂരിലേക്കു പോയെന്നാണു ബന്ധുക്കളുടെ മൊഴി.
നിർണായക തെളിവായി മാറാവുന്ന ഈ മൊബൈൽ ഫോണും കണ്ടെത്താനായിട്ടില്ല. കൊടനാട് ബംഗ്ലാവിൽ കവർച്ച നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപു കനകരാജും രണ്ടാം പ്രതി സയനും കേരളത്തിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഈ സന്ദർശനത്തിനിടെയാണു പദ്ധതി ആസൂത്രണം ചെയ്തത്. സയൻ സുഹൃത്ത് മനോജിനെ കനകരാജിനു പരിചയപ്പെടുത്തി. മനോജ് വഴിയാണു ക്വട്ടേഷൻ സംഘത്തെ സംഘടിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
ബംഗ്ലാവിൽ 200 കോടി രൂപയുള്ളതായി വിവരം ലഭിച്ചതിനെത്തുടർന്നാണു കവർച്ച ആസൂത്രണം ചെയ്തതെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇതു ശരിവയ്ക്കുന്ന നിഗമനങ്ങളാണ് അന്വേഷണത്തിൽ ലഭിച്ചതെന്നു പൊലീസ് പറയുന്നു. അതിനാൽ, ഗൂഢാലോചനാവാദത്തിൽ കഴമ്പില്ലെന്നാണ് അവരുടെ പക്ഷം.
എന്നാൽ, മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രണ്ട് അപകടങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ ശമിച്ചിട്ടില്ല. കനകരാജ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ അകന്ന ബന്ധുവാണെന്നും ധനപാൽ പറയുന്നു. എന്നാൽ, വർഷങ്ങളായി ഇരുകുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണത്രേ. പളനിസാമി സേലം ജില്ലാ സെക്രട്ടറിയായശേഷമാണു കനകരാജിനു ജയലളിതയുടെ ഡ്രൈവർ സ്ഥാനം നഷ്ടപ്പെട്ടത്. അതിനുശേഷം ചെന്നൈയിൽ ട്രാവൽ ഏജൻസിയിലായിരുന്നു ജോലി.
ഇതിനിടയിൽ ചില കരാർ ജോലികളുമായി കൊടനാട് എസ്റ്റേറ്റുമായുള്ള ബന്ധം നിലനിർത്തി. വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലെ മുറിവിൽനിന്നു ചില്ലുകഷണങ്ങളും ഇരുമ്പിന്റെ അംശങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അപകടത്തിൽപെട്ട ലോറിയുടെ പിൻവശത്തുള്ള ഇരുമ്പുപട്ട മരിച്ചവരുടെ കഴുത്തിൽ തട്ടിയതാണോ എന്നു പരിശോധിക്കുന്നുണ്ട്.
ഫൊറൻസിക് വിദഗ്ധ റിനി തോമസ് സംഭവസ്ഥലത്തെത്തി തെളിവു ശേഖരിച്ചു. അപകടത്തിൽ സാരമായി പരുക്കേറ്റ സയന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവം അപകടമെന്നാണു സയൻ മജിസ്ട്രേട്ടിനു നൽകിയ മൊഴിയിലുള്ളതെന്നറിയുന്നു. പാലക്കാട്ടെ അന്വേഷണ സംഘം ഉടൻ ഇയാളുടെ മൊഴി രേഖപ്പെടുത്തും.
ഫൊറൻസിക് റിപ്പോർട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധിച്ചശേഷമായിരിക്കും കാഴ്ചപ്പറമ്പ് അപകടത്തിൽ പൊലീസ് റിപ്പോർട്ട് തയാറാക്കുക. കൊടനാട് സംഭവത്തിൽ മലയാളികളായ നാലു പ്രതികൾ അറസ്റ്റിലാണ്. ഇവരെ കൊടനാട്ടെത്തിച്ചു തെളിവെടുപ്പു നടത്തി. നാലുപേർ കൂടി തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. മുഖ്യപ്രതി ചേർത്തല സ്വദേശി സജീവ് വിദേശത്തേക്കു കടന്നതായാണു പൊലീസിനു ലഭിച്ച വിവരം.