ഉത്തര്‍പ്രദേശില്‍ റിട്ടയേര്‍ഡ് കേണലിന്‍റെ വീട്ടില്‍ നിന്ന് നൂറ്റി പതിനേഴ് കിലൊ മാനിറച്ചിയും അന്‍പതിനായിരത്തിലധികം വെടിയുണ്ടകളും പിടിച്ചെടുത്തു. റവന്യു ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയില്‍ മാനിറച്ചിയ്ക്ക് പുറമെ പുലിത്തോലും ആനക്കൊന്പും തോക്കുകളും കണ്ടെത്തി. മീററ്റ് സ്വദേശിയായ ദേവേന്ദ്രകുമാറിനെതിരെ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തു.
വരവില്‍ കവിഞ്ഞ് സ്വത്ത് സന്പാദിക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്നാണ് ദേവേന്ദ്രകുമാറിന്‍റെ വീട് പരിശോധിക്കാന്‍ റവന്യു ഇന്‍റലിജന്‍സ് തീരുമാനിച്ചത്. ദീര്‍ഘകാലം കരസേനയില്‍ കേണലായി സേവനമനുഷ്ഠിച്ച ദേവേന്ദ്രകുമാര്‍ വിരമിച്ച ശേഷം ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെയോടെ പരിശോധനയ്ക്കായി, ഇന്‍റലിജന്‍റസ് സംഘം മീററ്റിലെ വസതിയിലെത്തി. വീടിനോട് ചേര്‍ന്നുകിടക്കുന്ന ഗോഡൗണില്‍ പരിശോധന നടത്തിയ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
പൊളിത്തീന്‍ കവറില്‍ സൂക്ഷിച്ചിരുന്ന 117കിലോ മാനിറച്ചിയായിരുന്നു ആദ്യം കണ്ടത്. പിന്നാലെ വന്യമൃഗങ്ങളുടെ തോലും അവശിഷ്ടങ്ങളും കണ്ടെത്തി. കാട്ടുപോത്തിന്‍റേതുള്‍പ്പെടെ തലകളും പിടിച്ചെടുത്തു. പുള്ളിപ്പുലിയുടെ നഖവും തോലും പ്രത്യേകം സൂക്ഷിച്ചിരുന്നു. അല്‍പം മാറി രഹസ്യ അറയ്ക്കുള്ളില്‍ നിന്ന് ആനക്കൊന്പും പിടിച്ചെടുത്തു.
വീടിനകത്തുനിന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ച ഒരു കോടി രൂപയും കണ്ടെത്തി. അന്‍പതിനായിരത്തിലധികം വെടിയുണ്ടകളും നാല്‍പ്പത് തോക്കുകളും പിടിച്ചെടുത്തു. കൈ തോക്കുമുതല്‍ യന്ത്രതോക്കുകള്‍ വരെ ശേഖരത്തിലുണ്ടായിരുന്നു. കേണലിന്‍റെ മകന്‍ പ്രശാന്ത് ബിഷ്ണോയി ദേശീയ ഷൂട്ടിങ് താരമാണ്. ഇരുവര്‍ക്കുമെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.