കോഴിക്കോട് കുറ്റ്യാടിൽ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് മുസ്‍ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ലീഗ്, എസ്.ഡി.പി.ഐ സംഘർഷം തടയാനെത്തിയ പൊലീസിനെ മുസ്‍ലിം ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെ കുറ്റിയാടി വേളത്തായിരുന്നു അക്രമം. എസ്.ഡി.പി.ഐ ജാഥ തടയാൻ നിലയുറപ്പിച്ച ലീഗുകാരെ പിരിച്ചുവിടാൻ പൊലിസ് ശ്രമിച്ചു. ഈ സമയം ലീഗുകാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ 16 പൊലീസുകാർക്ക് പരുക്കേറ്റു. പൊലീസ് ജീപ്പ് മറിച്ചിട്ട് തീവയ്ക്കാൻ ശ്രമിച്ചു. പൊലീസ് ബസിന്റെ ചില്ലുകൾ എറിഞ്ഞുടച്ചു.
പൊലീസുകാരനെ നഗ്നനാക്കി മർദ്ദിച്ചു. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. വേളത്ത് ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ രാത്രി ഒളിവിൽ കഴിഞ്ഞു. ഇന്നു പുലർച്ചെ വീടു വളഞ്ഞാണ് അക്രമികളെ പിടികൂടിയത്. ലീഗുകാരായ അജ്മൽ, മുൻസീർ, സിറാജ് , മുഹമ്മദ് ഫസൽ, മുനീസ് , ഷിറാസ്, ഫാസിൽ, ഇസ്മയിൽ, നസീർ, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
വധശ്രമത്തിനാണ് കേസ്. 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് അക്രമത്തിൽ സംഭവിച്ചത്. പരുക്കേറ്റ പൊലീസുകാർ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലാണ്. കണ്ണൂർ റേഞ്ച് ഐ.ജി: മഹിപാൽ യാദവ്, വടകര റൂറൽ എസ്.പി: എം.കെ. പുഷ്ക്കരൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി പരുക്കേറ്റ പൊലീസുകാരെ സന്ദർശിച്ചു.