ബാങ്ക് ഇടപാടുകൾ ഓൺലൈനിലൂടെയും മൊബൈലിലൂടെയുമൊക്കെ ചെയ്യുന്നവരെ ആശങ്കയിലാഴ്ത്തി ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ വ്യാപകമാകുന്നു. ജാഗ്രത പുലർത്തിയില്ലെങ്കിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണമത്രയും മിനിറ്റുകൾക്കുള്ളിൽ കൊള്ളയടിക്കപ്പെട്ടേക്കാമെന്നതാണ് അവസ്ഥ. ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ എൺപതോളം ഓൺലൈൻ തട്ടിപ്പുകളാണു നടന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂവാറ്റുപുഴയിലും ആലുവയിലുമായി മൂന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപയാണു നഷ്ടമായത്. മൂവാറ്റുപുഴയിൽ നജ്ന എന്ന യുവതിയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നു 45000 രൂപ നഷ്ടമായി. തൊട്ടടുത്ത ദിവസം എസ്എംഎസിനൊപ്പം അയച്ച ഇന്റർനെറ്റ് ലിങ്കിലൂടെ വിവരങ്ങൾ ചോർത്തി വ്യാപാരിയുടെ പതിനായിരത്തോളം രൂപ തട്ടിയെടുത്തു. ഇതിനു പിന്നാലെയാണ് ആലുവ സ്വദേശിയായ അധ്യാപകന്റെ 47000 രൂപ കവർന്നത്.
കഴിഞ്ഞ വർഷവും മൂവാറ്റുപുഴയിലും ആലുവയിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നിരുന്നു. ആലുവ സ്വദേശി നവാസിന്റെ 40,333 രൂപയാണ് കഴിഞ്ഞ വർഷം നഷ്ടപ്പെട്ടത്. എസ്ബിടി ആലുവ തോട്ടക്കാട്ടുകര ശാഖയിലായിരുന്നു അനസിന്റെ അക്കൗണ്ട്. പണം പിൻവലിച്ചതായി മൊബൈൽ ഫോണിൽ സന്ദേശം എത്തിയപ്പോഴാണു തട്ടിപ്പു പുറത്തറിഞ്ഞത്. പ്രാഥമിക അന്വഷണത്തിൽ അമേരിക്കയിൽ നിന്നാണു പണം പിൻവലിച്ചതെന്നു മനസ്സിലായി. സിറ്റി ബാങ്കിന്റെ എടിഎം വഴിയാണു പണം നഷ്ടപ്പെട്ടതെന്നും കണ്ടെത്തി.
എന്നാൽ തുടരന്വേഷണം ഉണ്ടായില്ല. ഒറ്റ സ്വൈപ്പിലൂടെ എടിഎം കാർഡിലെ വിവരങ്ങൾ ചോർത്താനും ഈ വിവരങ്ങൾ ഉപയോഗിച്ച് എടിഎം കാർഡുണ്ടാക്കാനും കഴിയുന്ന സംവിധാനങ്ങളുമായി അഞ്ചംഗ സംഘം മൂവാറ്റുപുഴയിൽ പിടിയിലായതു കഴിഞ്ഞ വർഷമാണ്. വാളകം സ്വദേശിയുടെ ഒന്നര ലക്ഷം ഓൺലൈനിലൂടെ തട്ടിയെടുത്തതിനെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അഞ്ചര ലക്ഷം രൂപയോളമാണു ചൈനീസ് നിർമിത ഉപകരണങ്ങളിലൂടെ ഇവർ തട്ടിയെടുത്തത്.
കാർഡിന്റെ കാലാവധി തീർന്നുവെന്നും പുതിയതു നൽകാൻ ബാങ്ക് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു വിളിച്ച യുവതിക്ക് എല്ലാ വിവരങ്ങളും കൈമാറിയ വാളകത്തെ കുന്നയ്‌ക്കാൽ തൊണ്ടുകുഴിയിൽ ടി.ഒ. ബേബി, ഭാര്യ ഷേർളി ബേബി എന്നിവരുടെ അക്കൗണ്ടിൽ നിന്ന് 46520 രൂപയാണ് ഓൺലൈനിലൂടെ തട്ടിയെടുത്തത്. ഇവയിലൊന്നും അന്വേഷണം നടക്കുകയോ തട്ടിപ്പുകാരെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ഏറെ ഗൗരവതരം.
അശ്രദ്ധ മുതലെടുക്കപ്പെടാം,ഇവ വീണ്ടും വീണ്ടും ശ്രദ്ധിക്കാം ∙ ഉപയോക്താക്കളുടെ അശ്രദ്ധ തട്ടിപ്പുകാര്‍ക്കു വളം ∙ ഫോണിലോ ഓൺലൈനിലോ ബാങ്ക് ബന്ധപ്പെടാറില്ല ∙ എടിഎം കാർഡ് നമ്പറോ പിൻ നമ്പറോ വെളിപ്പെടുത്തരുത് ∙ പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക
∙ ഷോപ്പിങ്ങിനായി സ്വൈപ് ചെയ്യുമ്പോള്‍ പിന്‍ പറഞ്ഞുകൊടുക്കരുത് ∙ സിവിവി നമ്പര്‍ ആരു ചോദിച്ചാലും വെളിപ്പെടുത്തരുത് ∙ സംശയം തോന്നിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക ∙ എടിഎം വഴി പണം പിൻവലിക്കുമ്പോൾ മെസേജ് ഉറപ്പാക്കുക ∙ പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കുക
∙ പൊലീസിലും പരാതി നൽകാൻ മറക്കാതിരിക്കുക ∙ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം ∙ റജിസ്റ്റേഡ് നമ്പറില്‍ നിന്ന് എസ്എംഎസ് അയച്ചു ബ്ലോക്ക് ചെയ്യാം ∙ അക്കൗണ്ടുള്ള ബ്രാഞ്ചില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക