നന്ദൻകോട് കൂട്ടക്കൊല കേസ് പ്രതി കാഡൽ ജീൻസൺ രാജയെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ജില്ലാ ജയിലിൽ സഹതടവുകാരനെ മർദിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതെന്നു ജയിൽ അധികൃതർ പറഞ്ഞു.
റിമാൻഡിൽ ജയിൽ കഴിഞ്ഞിരുന്ന കാഡൽ തിങ്കളാഴ്ച്ച രാത്രി ഉറക്കത്തിൽ നിന്നു ഞെട്ടിയുണർന്നു സഹതടവുകാരനെ മർദിച്ചെന്നാണു ജയിൽ അധികൃതർ പറയുന്നത്. തുടർന്ന് ഇന്നലെ ഇയാളെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ മനോരോഗ വിദഗ്ധൻ പരിശോധിച്ചു കാഡൽ മാനസിക വിഭ്രാന്തി കാണിക്കുന്നതായി സർട്ടിഫിക്കറ്റ് നൽകി.
തുടർന്നു ജയിൽ സൂപ്രണ്ട് ഇതുമായി കോടതിയിൽ പോയി. മാനസിക വിഭ്രാന്തി കാണിക്കുന്നവരെ ജയിലിൽ പാർപ്പിക്കാൻ പാടില്ലെന്ന ജയിൽ ചട്ടം കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കാഡലിനെ പത്തു ദിവസത്തെ നിരീക്ഷണത്തിനായി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
നേരത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചപ്പോഴാണു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ മാനസികാരോഗ്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതു കോടതി ഇതുവരെ പരിഗണിച്ചിരുന്നില്ല. അതു മേയ് ആറിനു കോടതി പരിഗണിക്കും. അതിനിടെയാണ് ഈ സംഭവം. ഇന്നലെ റിമാൻഡ് കാലാവധി അവസാനിച്ച കാഡലിന്റെ റിമാൻഡ് മേയ് ഒൻപതു വരെ നീട്ടി.