അടിമാലി∙ ലാലിയുടെ കൊലപാതകം പുറത്തറിയാതിരിക്കാൻ ഇതിനുശേഷം രണ്ടാഴ്‌ചകൂടി ഇയാൾ ഇതേ വീട്ടിൽ താമസിച്ചു. കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം രണ്ടുപേർ ലാലിയെ ഫോണിൽ വിളിച്ചിരുന്നു. ഇവരോട് തനിക്കു വയറുവേദനയാണെന്നും ആശുപത്രിയിലാണെന്നും പെൺസ്വരത്തിൽ ഇയാൾ പറഞ്ഞുവത്രേ. പിന്നീടു പൊലീസ് ചോദ്യംചെയ്യാൻ വിളിച്ചപ്പോളും യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെയുള്ള സമീപനമാണ് ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായ ലാലിയുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ തന്ത്രപരമായി മുങ്ങി. ലാലിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ജോണി കൈക്കലാക്കി പലരെയും വിളിച്ചതാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പൊലീസിന്റെ പിടിവീഴുമെന്നു ബോധ്യമായതോടെ ജോണി ഒളിവിൽ പോയി. വിവിധ സ്‌ഥലങ്ങളിൽ കറങ്ങിയ ഇയാൾ ഒടുവിൽ കർണാടകയിലെ കുടകിലേക്കു കടന്നു. മുൻപ് ഇയാൾക്കു കുടകുമായുണ്ടായിരുന്ന ബന്ധം അന്വേഷിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളെ പിന്തുടർന്നെത്തുകയായിരുന്നു. തുടർന്നാണു ജോണി അറസ്‌റ്റിലായത്.
സാലു വധക്കേസുമായി സാമ്യം
തിങ്കൾക്കാട് പൊന്നെടുത്തുംപാറയിൽ സാലു വധക്കേസുമായി ഏറെ സാമ്യമാണു പണിക്കൻകുടി ചിന്നാർ നിരപ്പ് സ്വദേശി മണിക്കുന്നേൽ ലാലിയുടെ കൊലപാതകത്തിനുമുള്ളത്. 2016 നവംബർ ഒന്നിനാണു സാലുവിനെ കൊലപ്പെടുത്തിയത്. കാമുകൻ ഉപ്പുതറ കരുന്തരുവി എസ്‌റ്റേറ്റ് തൊഴിലാളി സലിനാണ്, ഇറച്ചിപ്പാലത്തു വച്ചു സാലുവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയത്. നവംബർ ഒന്നിനാണു ലാലിയെ വീട്ടിൽ നിത്യസന്ദർശകനായിരുന്ന വാഴത്തോപ്പ് കിളിയിക്കൽ ജോണി കൊലപ്പെടുത്തിയത്.പണം സംബന്ധിച്ച തർക്കമാണ് സാലു, ലാലി എന്നിവരുടെ കൊലപാതകത്തിനു കാരണമായത്.