മലപ്പുറം പെരിന്തല്‍മണ്ണയിൽ തേന്‍ ശേഖരിക്കാന്‍ കാട്ടിൽ പോയ ആദിവാസി അമ്മയെയും മകളെയും ആക്രമിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിനിക്കാട് ആറംകുന്ന് കോളനിയിലെ മാധവന്റെ ഭാര്യ മാതി, മകള്‍ അനിത എന്നിവരാണ് പരിക്കുകളോടെ പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ ചികിത്സ തേടിയത്. മാതിയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കൊടികുത്തിമലയില്‍ തേന്‍ ശേഖരിക്കാനെത്തിയ ആദിവാസി സ്ത്രീകളെ കശുവണ്ടി മോഷ്ടിക്കാന്‍ വന്നുവെന്നാരോപിച്ച് രണ്ടുപേര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മാതിയെ കൈകൊണ്ടും വടികൊണ്ടും അടിച്ചതായും, അനിതയെ ദേഹോപദ്രവമേല്‍പ്പിച്ചതായും അപമാനിക്കാൻ ശ്രമിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശി അക്കര മുസ്തഫ, അത്തിക്കല്‍ മുള്ളന്‍മടക്കല്‍ കുട്ടന്‍ എന്നിവരെ അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എസ്.ടി.സുരേഷ്‌കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.