വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ മരിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തത് മനോവിഷമത്താലെന്ന് ബന്ധുക്കള്‍. മരിച്ച പ്രവീണിനെ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. എന്നാൽ ചോദ്യം ചെയ്യൽ നടപടിയിൽ വീഴ്ചയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അട്ടപ്പളളം വണ്ടാഴിക്കാരൻ വീട്ടിൽ പ്രവീൺ ജെ. ജോസഫിന് ശെൽവപുരത്തെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു., അന്വേഷണസംഘം പ്രവീണിനെ നിരവധി തവണ ചോദ്യം ചെയ്തു. ഒരാഴ്ച മുൻപ് പ്രവീണിനെ കസബ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം കാണാതായി.പിന്നീടാണ് മരണം. കേസിൽ പങ്കില്ലെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്്. എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലും വീട്ടിലേക്കുളള പൊലീസിന്റെ വരവും പ്രവീണിന് മാനഹാനിയുണ്ടാക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ചോദ്യം ചെയ്യലിനിടെ പ്രവീണിന് മർദനമേറ്റിരുന്നു.
അതേസമയം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ നൽകിയ വിവരപ്രകാരമാണ് പ്രവീണിനെ ചോദ്യം ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചോദ്യം ചെയ്യൽ അന്വേഷണത്തിന്റെ സ്വഭാവികനടപടിയാണെന്നും വീഴ്ചയില്ലെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രതിചേർക്കപ്പെടാം എന്ന ഭീതിയിലാകാം യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.